2023, ഫെബ്രുവരി 15, ബുധനാഴ്‌ച

അവധി

11 02 23

 (തിരശ്ശീല ഉയരുമ്പോൾ നീലനും പാറുവും ഓരോ തമാശകൾ പറഞ്ഞു ചിരിച്ചുകൊണ്ടിരിക്കുന്നു.)

 

ടും … ടും … ടും

 

പാറു: "കടന്നു വരൂ."

(നന്ദി പ്രവേശിക്കുന്നു, നീലനേയും പാറുവിനേയും വണങ്ങി തല കുനിച്ചു നിൽക്കുന്നു.)

നീലൻ: "ങും? "

നന്ദി: "അത് ... അത് ... അടിയന് ഒരൂട്ടം പറയാൻ ണ്ടാർന്നു."

നീലൻ: "എന്താണാവോ ആ ഒരൂട്ടം?”

നന്ദി: "തിരുമേനിക്ക് ഇനി കുറച്ചൂസത്തേക്ക് യാത്രയൊന്നുമില്ലല്ലോ."

നീലൻ: "ഇല്ല. അതിനിപ്പേന്താ? ഇടക്ക് അങ്ങനെ പതിവുണ്ടല്ലോ."

നന്ദി: "ഉവ്വ്. ന്നാലും ..."

പാറു: "ന്താപ്പോ ഒര് ന്നാലും?"

നന്ദി: "അത് ... നിക്ക് … ഒരാഴ്ചത്തെ അവധി ... “

പാറു: “അതെന്തിനാ പ്പം അവധി?”

നന്ദി: “ഭൂമീ പോണം, വെറുതെ ഒന്നു കറങ്ങാൻ."

നീലൻ: "ങും, എല്ലാക്കൊല്ലോം പതിവാണല്ലോ ഈ സമയത്ത് ഒരു ഭൂമീപ്പോക്ക്. എന്താ പ്രത്യേകിച്ച്?"

നന്ദി: "ഇല്ല, ങ്ങനെ പ്രത്യേകിച്ച് ഒന്നൂല്ല." (നാണിച്ചു മുഖം കുനിക്കുന്നു, വാലു കൊണ്ടു പുറം തടവുന്നു.)

നീലൻ: "ങും. ശരി. പോയിട്ടു വരൂ."

(നന്ദി ഇരുവരേയും വണങ്ങിയിട്ടു പോകുന്നു.)

 

നീലൻ: “കഴിഞ്ഞ കുറച്ചൂസായി നന്ദി വളരെ വിവശനായിരുന്നു."

പാറു: “ഉവ്വ്. അതു ഞാനും ശ്രദ്ധിച്ചിരുന്നു."

നീലൻ: "ഇപ്പം വന്നപ്പോഴോ?"

പാറു: "ഇപ്പം പഴയ പ്രസരിപ്പൊക്കെ തിരിച്ചു കിട്ടിയിട്ടുണ്ട്."

നീലൻ: "അതെന്താ അങ്ങനെ?"

പാറു: "ആവോ, നിക്കറിയില്ല. എന്താ?"

 

നീലൻ: "പശുക്കളെ പൂജിക്കുന്ന ഒരു നാടുണ്ടു ഭൂമിയിൽ: ഭാരതം."

പാറു: " ഉവ്വ്. അവിടെയാണല്ലോ കാശീം രാമേശ്വരോം ഒക്കെ."

നീലൻ: "ങാ, അവിടെ സർക്കാർ ഒരു വിളംബരം ഇറക്കി."

പാറു: "എന്തു വിളംബരം?" 

നീലൻ: "ഇനി മുതൽ പ്രണയദിനത്തിൽ എല്ലാരും പശുക്കളെ കെട്ടിപ്പിടിക്കണം."

പാറു: "എന്നിട്ട്?"

നീലൻ: "അതു പത്രക്കാരുടെയടുത്തെത്തിയപ്പോൾ അവർ ലേശം എരിവും പുളിയും ചേർത്തു."

പാറു: "ച്ചാൽ?"

നീലൻ: "‘എല്ലാ ആണുങ്ങളും പശുക്കളേയും എല്ലാ പെണ്ണുങ്ങളും കാളകളേയും കെട്ടിപിടിക്കണം, ഉമ്മ കൊടുക്കണം’, ന്നാക്കി."

പാറു: "അത് കൊള്ളാലോ, ന്നിട്ട്?"

നീലൻ: "വലിയ വലിയ പ്രധാന (വ.വ.പ്ര.) വ്യക്തികൾ ഒക്കെ ഏറ്റവും സുന്ദരിമാരായ പശുക്കളേയും നല്ല കരുത്തന്മാരായ കാളകളേയും അച്ചാരമൊക്കെ കൊടുത്ത് ബുക്കു ചെയ്തുവത്രേ."

പാറു: "ങ്ഹാ, അതെയോ? ന്നിട്ട്?"

നീലൻ: "മ്മടെ നന്ദിക്ക് അവിടെ ഒരു ലൈൻ ഉണ്ട്. അന്നാട്ടിലെ ഏറ്റവും സുന്ദരിയാണത്രെ."

പാറു: "ന്നിട്ട്?"

നീലൻ: "അവളെ വ.വ.പ്ര. വ്യക്തികളൊക്കെ ബുക്ക് ചെയ്തിരിക്കുകയാണത്രെ."

പാറു: "അപ്പം നന്ദിയോ?"

നീലൻ: "ങാ, അതല്ലേ കുറച്ചു ദിവസമായി നന്ദിക്ക് ഒരു ഉഷാറില്ലാതിരുന്നത്? എത്ര പേരുടെ ഊഴം കഴിഞ്ഞാലാവോ അവനൊരു ചാൻസ് കിട്ട്വാ!"

പാറു: "അത് ശരി ... അപ്പപ്പിന്നെ ഇപ്പം ഉത്സാഹം എവിടുന്നു വന്നു?"

നീലൻ: "പാറു ന്നത്തെ പത്രം വായിച്ചില്ലേ?"

പാറു: "ഓ, നിക്കതിനൊന്നും നേരല്യ. പറഞ്ഞാ മതി."

നീലൻ: "ആ വിളംബരം പിൻവലിച്ചൂത്രേ."

പാറു: " ആഹാ, അങ്ങനെ വരട്ടെ, അപ്പം അതാണ് കാര്യം."

നീലൻ: “ഇനീപ്പം വ.വ.പ്ര. വ്യക്തികളൊന്നും അവരെ ശല്യപ്പെടുത്തൂല്ലല്ലോ.”

പാറു: “ങ്‌ഹും, അതു ശര്യാ.”

 

(നീലനും പാറുവും പരസ്പരം നോക്കി അർത്ഥഗർഭമായി മന്ദഹസിക്കുന്നു.)  

 

(തിരശ്ശീല)