The
English version of this story can be read here.
(ശാരീരിക വൈകല്യമുള്ള
കുട്ടികളുടെ അമ്മമാർക്കു വേണ്ടി ഈ കഥ സമർപ്പിക്കുന്നു.)
ഞാൻ ജനിച്ചപ്പോൾ
തന്നെ ഒരു വിചിത്ര ജീവി ആയിരുന്നു. 'ജന്തു' എന്നാണ് അച്ഛൻ എന്നെ വിളിച്ചിരുന്നത്. എൻറെ
വളഞ്ഞു കുത്തിയ കാലുകൾക്ക് സ്വയം നിൽക്കാൻ പോലും ശക്തിയില്ലായിരുന്നു, അപ്പോൾ പിന്നെ
എൻറെ ദേഹത്തിൻറെ ഭാരം ചുമക്കുന്ന കാര്യം പറയണോ? എൻറെ കയ്യുകളും വികൃത രൂപത്തിലായിരുന്നു.
മനസ്സു പറയുന്ന കാര്യങ്ങൾ ചെയ്യാൻ അവയ്ക്ക് ആകുമായിരുന്നില്ല. എനിക്കു സംസാരിക്കാൻ
സാധിക്കുമായിരുന്നില്ല. വളരെ അവ്യക്തമായ ചില ശബ്ദങ്ങൾ മാത്രം പുറപ്പെടുവിച്ചിരുന്നു.
അതെൻറെ അമ്മക്കു മാത്രമേ മനസ്സിലാകുമായിരുന്നുള്ളൂ. ചിലപ്പോൾ അമ്മയും ബുദ്ധിമുട്ടിയിരുന്നു
എൻറെ ആശയം ഗ്രഹിക്കാൻ. ഞാൻ നേരെ നോക്കുമ്പോൾ കാണുന്നവർ വിചാരിക്കും വശത്തേക്കു നോക്കുന്നു
എന്ന്. വശത്തേക്കു നോക്കിയാൽ നേരെ നോക്കുന്നു എന്നു വിചാരിക്കും. അപ്പോൾ പിന്നെ ഞാനൊരു
വിചിത്ര ജീവി തന്നെയല്ലേ?
ആദ്യകാലത്തൊക്കെ
എന്നെ നോക്കി പരിപാലിക്കാൻ അച്ഛനമ്മമാർ ഒരു ആയയെ നിയമിച്ചിരുന്നു. എന്നാൽ ചില വർഷങ്ങൾക്കു
ശേഷം സ്വന്തം കൊച്ചുമക്കളെ നോക്കാൻ വേണ്ടി അവർ പോയി. എനിക്കപ്പോൾ അഞ്ചു വയസ്സായിരുന്നു.
എൻറെ അഞ്ചാം പിറന്നാൾ ആഘോഷിച്ചത് ഞാനിപ്പോഴും ഓർക്കുന്നു. അയൽപക്കത്തുള്ള എല്ലാ കുട്ടികളെയും
ആഘോഷത്തിൽ പങ്കെടുക്കാൻ അമ്മ ക്ഷണിച്ചിരുന്നു. പക്ഷെ വന്നത് മൂന്നു കുട്ടികൾ മാത്രം.
ഒരു വിചിത്ര ജന്തുവിന് 'സന്തോഷകരമായ പിറന്നാൾ' ആശംസിക്കാൻ ആരാണ് ഇഷ്ടപ്പെടുക? പിന്നീട്
ഒരിക്കലും എൻറെ പിറന്നാളിന് അമ്മ ആരെയും ക്ഷണിച്ചിട്ടില്ല.
എന്നെ നോക്കിയിരുന്ന
ആയ പോയതിനു ശേഷം മറ്റൊരു ആയയെ കിട്ടാൻ അമ്മ വളരെ ശ്രമിച്ചു. പക്ഷെ ആരും വരാൻ തയ്യാറായിരുന്നില്ല.
ഇവിടെ കിട്ടുന്നത്ര ശമ്പളം ഇത്രയുമൊന്നും ജോലി ചെയ്യാതെ മറ്റു പലയിടത്തും കിട്ടുമെന്നുള്ളപ്പോൾ
പിന്നെ എന്നെപ്പോലെയുള്ള ഒരു ജീവിയെ ശുശ്രൂഷിക്കാൻ അവരെന്തിനു വരണം? എൻറെ എല്ലാക്കാര്യങ്ങളും
അവർ ചെയ്യേണ്ടിയിരുന്നു. കക്കൂസിലുൾപ്പെടെ എങ്ങോട്ടു പോകണമെങ്കിലും എടുത്തുകൊണ്ടു പോകണം,
കുളിപ്പിക്കണം, വസ്ത്രം ധരിപ്പിക്കണം, ആഹാരം കഴിപ്പിക്കണം, അങ്ങനെ എല്ലാം. പിന്നെ,
ഞാൻ വളരുകയുമായിരുന്നല്ലോ. അതുകൊണ്ട് ആരും വന്നില്ല. ആദ്യം കുറെ മാസങ്ങൾ അമ്മ അവധിയെടുത്തു.
പിന്നെ എൻറെ കാര്യങ്ങൾ നോക്കാൻ വേണ്ടി ജോലി തന്നെ രാജി വച്ചു.
ആയിടക്കാണ്
ആദ്യമായി അച്ഛനും അമ്മയും തമ്മിൽ എന്നെച്ചൊല്ലി ചില അസ്വാരസ്യങ്ങൾ ഉണ്ടെന്നു ഞാൻ മനസ്സിലാക്കിയത്.
ഉച്ചത്തിലുള്ള സംസാരം കേട്ടാണ് ഒരു ദിവസം ഞാൻ ഉണർന്നത്. അവർ എന്തോ കാര്യത്തിനു വേണ്ടി
വഴക്കിടുകയായിരുന്നു.
അച്ഛൻ ചോദിച്ചു,
"ഇതെത്ര നാൾ ഇങ്ങനെ തുടരാൻ പറ്റും?" അവർ കുറച്ചു സമയമായി സംസാരിക്കയായിരുന്നു
എന്നു വ്യക്തം.
അമ്മ ചോദിച്ചു,
"എത്ര നാളെന്നു വച്ചാൽ? നമുക്കു പറ്റുന്നിടത്തോളം കാലം."
"നിനക്ക്
ഒരു ആയയെ വച്ചുകൂടേ? എന്നിട്ടു നീ വീണ്ടും ജോലിക്കു പോയി തുടങ്ങൂ. ഈ ജന്തുവിനു വേണ്ടി
നിൻറെ ജീവിതം നശിപ്പിക്കണോ?”
"ജന്തുവോ?"
അമ്മ ഉറഞ്ഞു തുള്ളി. "അവൻ നമ്മുടെ മോനാണ്. അവനെ എനിക്കു പറ്റുന്നിടത്തോളം കാലം
ഞാൻ പരിചരിക്കും. ഒരു ആയയെ ഞാൻ അന്വേഷിച്ചില്ലെന്നാണോ നിങ്ങൾ വിചാരിക്കുന്നത്? ആർക്കും
താല്പര്യമില്ല."
"അതെ,
ഇത്തരമൊരു സാധനത്തിനെ നോക്കാൻ ആർക്കാണു താൽപര്യം ഉണ്ടാവുക?" എന്നോടുള്ള വെറുപ്പു
മുഴുവൻ ആ വാക്കുകളിൽ പ്രകടമായിരുന്നു.
കുറെ സമയത്തേക്ക്
ഒച്ചയൊന്നും കേട്ടില്ല. പിന്നെ, അൽപ്പം പതിഞ്ഞ സ്വരത്തിൽ, ചിന്തിച്ചുറപ്പിച്ച പോലെയുള്ള
ഒരു നിർദ്ദേശം ഞാൻ കേട്ടു. അച്ഛൻ പറഞ്ഞു, "ശരി. നമുക്ക് പ്രായോഗികമായി ചിന്തിക്കാം.
കേൾക്കുമ്പോൾ ഉടനെ തൊള്ള തുറക്കരുത്."
"പറഞ്ഞോളൂ",
അമ്മ.
"നമ്മൾ
ഇവനെ കൊണ്ടുപോയി കാണിക്കാത്ത ഒരു ഡോക്ടറോ ആസ്പത്രിയോ ഇല്ല. എല്ലാവരും പറഞ്ഞത് ഒന്നു
തന്നെ. അവൻറെ മരണം വരെ അവന് ഇങ്ങനെ തന്നെ ജീവിക്കേണ്ടി
വരും. ശരിയല്ലേ?"
"അതെ,
അതുകൊണ്ട്?"
"ങും,
... നമ്മൾ ആ ദിവസം ഇങ്ങോട്ട് അടുപ്പിച്ചാലോ?"
"എന്താണ്
നിങ്ങൾ പറയുന്നത്? എനിക്കു മനസ്സിലാകുന്നില്ല," അമ്മയുടെ ശബ് ദത്തിലെ ബീഭത്സത ഞാൻ
തിരിച്ചറിഞ്ഞു. അമ്മയുടെ ശബ് ദം ഇത്ര കടുപ്പിച്ച് ഞാനൊരിക്കലും കേട്ടിട്ടില്ല.
"അവനെ
... അവനെ ... ശാന്തമായി മരിക്കാൻ അനുവദിച്ചാലോ?"
ലോകം കീഴ്മേൽ
മറിഞ്ഞതായി എനിക്കു തോന്നി. ഞാൻ ഒരു വികൃത ജീവിയോ ജന്തുവോ എന്തുമാകട്ടെ, പക്ഷെ കാണാനും
കേൾക്കാനും ചിന്തിക്കാനും മനസ്സിലാക്കാനും ഉള്ള എൻറെ കഴിവിൻറെ ആരോഗ്യത്തിന് ഒരു കുറവുമില്ല. അദ്ദേഹം
എന്താണ് നിർദ്ദേശിക്കുന്നതെന്ന് എനിക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല.
ദൈവമേ, എന്നെ കൊല്ലാനാണ് അച്ഛൻ പറയുന്നത്! ഈശ്വരാ, ഞാൻ അത്ര വലിയ ഒരു ഭാരമാണോ? അങ്ങനെ
ആണെങ്കിൽ തന്നെ അതെൻറെ കുറ്റമാണോ? എനിക്കെന്തു ചെയ്യാൻ കഴിയും?
പെട്ടെന്ന്
ഇരുവരും തമ്മിലുള്ള വാഗ്വാദങ്ങളുടെയും അലർച്ചയുടേയും ശബ് ദങ്ങൾ പതിന്മടങ്ങ് വർദ്ധിച്ചു.
അമ്മക്ക് അങ്ങനെയൊരു കാര്യം ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല. പല്ലും നഖവും ഉപയോഗിച്ച്
അമ്മ അച്ഛനെ എതിർത്തു. എങ്കിൽ ദൂരെ എവിടെയെങ്കിലും കൊണ്ടുപോയി ഉപേക്ഷിക്കാം എന്നായി
അച്ഛൻ. അമ്മ ഒന്നിനും സമ്മതിച്ചില്ല. എങ്കിൽ പിന്നെ എന്നെപ്പോലെ വൈകല്യമുള്ള കുട്ടികളെ
നോക്കുന്ന ഏതെങ്കിലും സ്ഥലത്തു കൊണ്ടുപോയി വിടാം എന്നായി അച്ഛൻ. അതും അമ്മ സമ്മതിച്ചില്ല. തനിക്കു പറ്റുന്നിടത്തോളം
കാലം അവനെ താൻ തന്നെ നോക്കുമെന്ന തീരുമാനത്തിൽ അമ്മ ഉറച്ചു തന്നെ നിന്നു.
പിന്നീടും മിക്ക
ദിവസങ്ങളിലും വക്കാണങ്ങൾ കേൾക്കാറുണ്ടായിരുന്നു. വിവാഹ മോചനത്തെപ്പറ്റിയും ഇടയ്ക്കു
സംസാരമുണ്ടായി. അതെന്താണെന്നു അന്നെനിക്ക് മനസ്സിലായില്ല. എൻറെ അഞ്ചാം പിറന്നാളിനു
ശേഷം കുറെ ദിവസം കഴിഞ്ഞ് ഒരു ദിവസം അച്ഛൻ വീടു വിട്ടു പോയി. പിന്നെ വന്നിട്ടില്ല.
അമ്മ ആകെ തകർന്നു
പോയി. എന്നെ നോക്കാൻ വേണ്ടി അമ്മ നേരത്തെ തന്നെ ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ചിരുന്നു.
ഇപ്പോൾ അച്ഛൻറെ സാമീപ്യവും സാമ്പത്തിക സുരക്ഷിതത്വവും നഷ്ടപ്പെട്ടു. അമ്മക്കു സ്വന്തം
കാര്യം മാത്രമല്ല, എൻറെ കാര്യവും കൂടി നോക്കണമായിരുന്നല്ലോ. എന്നെ കാണാനുള്ള ബുദ്ധിമുട്ടു
കൊണ്ട് ബന്ധുക്കൾ ആരും തന്നെ വീട്ടിൽ വരാതായിട്ടു കുറെ നാളുകളായി. എൻറെ ജനനത്തിനു ശേഷം
അമ്മയും അച്ഛനും ബന്ധുക്കളുടെ അടുത്തും പോയിട്ടില്ല. തീർത്തും ഒറ്റപ്പെട്ടുപോയി എന്ന്
അമ്മയ്ക്കു തോന്നിയ നിമിഷങ്ങൾ. നിസ്സഹായത മൂലം വീർപ്പു മുട്ടിയ നിമിഷങ്ങൾ.
അമ്മക്ക് ചെയ്തിരുന്ന
ജോലിയിൽ നിന്നു കിട്ടിയിരുന്ന പെൻഷൻ വളരെ തുച്ഛമായിരുന്നു. ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ
അതു മതിയാകുമായിരുന്നില്ല. അമ്മ പിന്നെ കിട്ടുന്ന പണികളൊക്കെ ചെയ്യാൻ തുടങ്ങി, കുറച്ചെങ്കിലും
പണമുണ്ടാക്കാൻ. വീടിൻറെ ഒരു ഭാഗം വാടകയ്ക്കു കൊടുത്തു. അതിൻറെ വാടക അൽപ്പം ആശ്വാസം
തരുമല്ലോ എന്ന് ചിന്തിച്ചു.
വാടകക്കാർ താമസം
തുടങ്ങിയതിനു ശേഷം ആദ്യമായി വീട്ടിൽ വന്നത് ഇപ്പോഴും ഞാൻ ഓർക്കുന്നു, അച്ഛനും അമ്മയും
പിന്നെ എൻറെ അത്ര തന്നെ പ്രായമുള്ള മകനും. എന്നെ കാണാൻ എന്റെ മുറിയിലും അവർ വന്നിരുന്നു.
എൻറെ നേരെ അവർ ഒന്നേ നോക്കിയുള്ളു, പെട്ടെന്നു തന്നെ മുഖം തിരിച്ചു. ഒരു വല്ലാത്ത ഭാവത്തോടെ
അവർ ഇറങ്ങി പോകുകയും ചെയ്തു. എന്നെ കണ്ട് ആ കുട്ടി പേടിച്ചെന്നു തോന്നുന്നു. അതിനുശേഷം
അവർ ഒരിക്കലും എൻറെ മുറിയിൽ വന്നിട്ടില്ല.
രണ്ട്
ഞാൻ വളർന്നു
കൊണ്ടിരുന്നു. കാലുകളും കൈയ്യുകളും വികൃതമായിരുന്നെങ്കിലും ദേഹത്തിൻറെ വളർച്ചക്കോ ഭാരത്തിനോ
ഒരു കുറവുമുണ്ടായിരുന്നില്ല. അമ്മക്ക് എന്നെ എടുത്തുകൊണ്ടു പോകുവാൻ ബുദ്ധിമുട്ടായി
തുടങ്ങി. അതുകൊണ്ട് അമ്മ എനിക്കുവേണ്ടി ഒരു ചക്രകസേര വാങ്ങിച്ചു. ഏറെ നാളത്തെ പരിശ്രമവും
നിരന്തര പരിശീലനവും കൊണ്ട് ഒടുവിൽ ഞാൻ കസേരയിൽ ഇരിക്കാൻ പഠിച്ചു. അന്നെനിക്ക് സ്വർഗ്ഗം
കീഴടക്കിയ സന്തോഷമായിരുന്നു. ഞാൻ ചക്ര കസേരയിൽ ഇരുന്നു! ഇനി ജനാലക്കടുത്തു പോയിരിക്കാനും പുറത്തെ കാഴ്ചകൾ
ആസ്വദിക്കാനും സാധിക്കും.
ജനാലയിൽ കൂടി
ചെടികളെയും പക്ഷികളെയും റോഡിൽ കൂടി പോകുന്ന മനുഷ്യരെയും വാഹനങ്ങളും മറ്റും നോക്കിക്കൊണ്ടിരുന്നാൽ
സമയം പോകുന്നത് അറിയുകയില്ല. മുമ്പ് കട്ടിൽ ജനാലയ്ക്ക് സമീപം ഇട്ടിരുന്നാൽ ആകാശവും മേഘങ്ങളും
പറക്കുന്ന പക്ഷികളേയും മാത്രമേ കാണാൻ കഴിയുമായിരുന്നുള്ളു. എൻറെ അമ്മ ഈ ലോകത്തിലെ ഏറ്റവും നല്ല അമ്മയാണെന്നതിൽ
ഒരു സംശയവും ഇല്ല.
നിരന്തരമായ,
കൃത്യമായ വ്യായാമം കൊണ്ടു മാത്രമേ എൻറെ തളർന്നിരിക്കുന്ന അവയവങ്ങൾക്ക് എന്തെങ്കിലും
വ്യത്യാസം ഉണ്ടാകുള്ളൂ എന്നറിയാമായിരുന്നു. അതുകൊണ്ട് അമ്മ എന്നെ പതിവായി വ്യായാമം
ചെയ്യിക്കുമായിരുന്നു. കൈകൾക്കും കാലുകൾക്കും, കണ്ണുകൾക്കും കൂടാതെ സംസാരിക്കുന്നതിനുള്ള
വ്യായാമവും ഉണ്ടായിരുന്നു. നിരന്തര പരിശ്രമത്തിനു ശേഷവും കാര്യമായ പ്രയോജനം കാണാത്തതുകൊണ്ട്
ഞാൻ പലപ്പോഴും നിരാശനായിരുന്നു. എങ്കിലും വ്യായാമം ഒരിക്കലും നിർത്തിയില്ല, നിർത്താൻ
അമ്മ സമ്മതിക്കുമായിരുന്നില്ല. ഒരു ദിവസം എൻറെ കൈകളും കാലുകളും തലച്ചോറിനെ അനുസരിക്കുമെന്നു
തന്നെ അമ്മ ഉറച്ചു വിശ്വസിച്ചു. പല മാസങ്ങളിലെ തുടർച്ചയായ പരിശ്രമത്തിന് സാവധാനം ഫലം
കണ്ടു തുടങ്ങി. കൈകാലുകളുടെ ചലനം അൽപ്പാപ്പം വ്യത്യാസപ്പെട്ടു തുടങ്ങി. ചുരുക്കം ചില
വാക്കുകൾ സംസാരിക്കാനും തുടങ്ങി. ഓരോ ചെറിയ വ്യത്യാസവും എൻറെ ഉത്സാഹം ഏറെ വർദ്ധിപ്പിച്ചു.
കുറേക്കൂടി
വളർന്നപ്പോൾ, കാര്യങ്ങൾ മനസ്സിലാക്കാൻ തുടങ്ങിയപ്പോൾ അമ്മയെ കൂടുതൽ കൂടുതൽ ആരാധിക്കാൻ
തുടങ്ങി. അമ്മയെ സ്നേഹം കൊണ്ടു മൂടുവാൻ ഞാൻ ആഗ്രഹിച്ചു. ഒരു ദിവസം അമ്മ എനിക്കു വേണ്ടി ഒരു ചെറിയ ട്രാൻസിസ്റ്റർ വാങ്ങി. അമ്മയാണ് എപ്പോഴും
റേഡിയോ പ്രവർത്തിപ്പിക്കുന്നത്. കയ്യുകളുടെ ഇപ്പോഴും നിയന്ത്രണാധീനമല്ലാത്ത, സാവധാനമുള്ള
ചലനങ്ങൾ മൂലം വളരെ വിഷമിച്ച് ഞാൻ അതു പ്രവർത്തിപ്പിക്കാ ൻ ശ്രമിക്കാറുണ്ട്. ഒരു ദിവസം ഞാൻ അതു സ്വയം പ്രവർത്തിപ്പിച്ചപ്പോൾ
എൻറെ സന്തോഷത്തിനും അഭിമാനത്തിനും അതിരില്ലായിരുന്നു. ചക്ര കസേരയിൽ ഇരുന്നു തുള്ളിച്ചാടി.
ആവുന്നത്ര ഉച്ചത്തിൽ എന്തൊക്കെയോ ശബ്ദങ്ങൾ പുറപ്പെടുവിച്ചു. അമ്മ പരിഭ്രമിച്ച് ഓടി
വന്നു. എൻറെ സന്തോഷം കണ്ട് അമ്മ എന്നെ കെട്ടിപ്പിടിച്ചു ചുംബിച്ചു. സന്തോഷം കൊണ്ട്
അമ്മയുടെ കണ്ണുകൾ നിറഞ്ഞു. പിന്നീട് ഞാൻ സ്വയം റേഡിയോ പ്രവർത്തിപ്പിക്കാനും സ്റ്റേഷനുകൾ
മാറ്റാനും തുടങ്ങി.
പിന്നെയും കുറെ
നാൾ കൂടി കഴിഞ്ഞാണ് ഒരു ടെലിവിഷൻ വാങ്ങാൻ അമ്മക്കു സാധിച്ചത്. സാവധാനം അതും പ്രവർത്തിപ്പിക്കാൻ
ഞാൻ പരിശീലിച്ചു. ജീവിതം കൂടുതൽ ആയാസരഹിതമായി
തോന്നിത്തുടങ്ങി. എന്തൊക്കെയോ ചെയ്യണമെന്നുള്ള ആഗ്രഹവും ചെയ്യാൻ സാധിക്കുമെന്ന തോന്നലും
ഉണ്ടായി. എൻറെ സന്തോഷത്തിനു വേണ്ടി അമ്മ കഴിവുള്ളതൊക്കെ ചെയ്യുമായിരുന്നു. എനിക്കു
പാട്ടുകളും നൃത്തങ്ങളും ഇഷ്ടമായിരുന്നു.
എനിക്ക് ഇപ്പോൾ
22 വയസ്സായി. ഈ 22 വർഷവും എൻറെ സുഖവും സന്തോഷവും അല്ലാതെ മറ്റൊന്നിനെപ്പറ്റിയും അമ്മ
ചിന്തിച്ചിട്ടില്ല. എൻറെ സുഖവും സന്തോഷവും തന്നെയായിരുന്നു അമ്മയുടെ സുഖവും സന്തോഷവും.
എനിക്കു വേണ്ടി അമ്മ ജോലി ഉപേക്ഷിച്ചു, ബന്ധുക്കളുമായുള്ള ബന്ധങ്ങൾ മുറിഞ്ഞതിനു സമം,
സുഹൃത്തുക്കളുമായുള്ള സംവാദങ്ങളും അമ്മ ഉപേക്ഷിച്ചു. ഒരു പിറന്നാളിനോ ഒരു വിവാഹത്തിനോ
അമ്മ പോയിട്ട് 22 വർഷങ്ങളായി. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ
വേണ്ടി രാപകൽ അദ്ധ്വാനിച്ചു. കഴിഞ്ഞ 17 വർഷങ്ങളായി ഇതെല്ലാം അമ്മ ഒറ്റക്കാണു ചെയ്യുന്നത്.
എന്നെപ്പോലെ
മാനസിക വൈകല്യമുള്ളവർക്കു വേണ്ടി നടത്തുന്ന ഒരു സംഗീത പരിപാടിയിൽ പോകണമെന്ന ആഗ്രഹം
ഞാൻ അമ്മയോടു പറഞ്ഞു. എൻറെ ആഗ്രഹങ്ങൾക്കൊന്നിനും അമ്മ ഇതുവരെ എതിരു നിന്നിട്ടില്ല.
എൻറെ ആഗ്രഹങ്ങളും വളരെ ചെറിയവ മാത്രമായിരുന്നു. അങ്ങനെ ഞങ്ങൾ സംഗീത പരിപാടി കേൾക്കാൻ
പോയി. മുമ്പിൽ തന്നെ സ്ഥാനം ഉറപ്പിക്കാൻ വേണ്ടി കുറെ നേരത്തെ തന്നെ എത്തി.
അധികം താമസിയാതെ
ഒരു സ്ത്രീയും അവരുടെ മകളും ഞങ്ങളുടെ തൊട്ടടുത്ത കസേരകളിൽ സ്ഥാനം പിടിച്ചു. ഏകദേശം
എൻറെ തന്നെ പ്രായമായിരിക്കണം അവൾക്കും. ആ കുട്ടിയുടെ കൈകളും കാലുകളും എന്റെതുപോലെ തന്നെ
വികൃതവും വളഞ്ഞതും ആയിരുന്നു. എന്നെപ്പോലെ തന്നെ അവളും പരിപാടി തുടങ്ങാൻ ആകാംക്ഷയോടെ
കാത്തിരിക്കുകയായിരുന്നു. ഞാൻ അവളെ കൗതുകപൂർവ്വം നോക്കിക്കൊണ്ടിരുന്നപ്പോൾ, പെട്ടെന്ന്
അവൾ തല തിരിച്ച് എന്നെ നോക്കി. അവളുടെ കണ്ണുകൾ എൻറെ കണ്ണുകളിൽ ഉടക്കിയപ്പോൾ എനിക്കെന്തു
സംഭവിച്ചു എന്നറിയില്ല. ജീവിതത്തിൽ ഇന്ന് വരെ അനുഭവിച്ചിട്ടില്ലാത്ത ഒരു വികാരം. അവൾ
എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു, കൊട്ടിയ ചുണ്ടുകൾ കൊണ്ട്. ഞാനും ആ ചിരി തിരിച്ചു
നൽകി.
അപ്പോഴാണ് സംഗീത
പരിപാടി ആരംഭിച്ചത്.
പരിപാടിയിൽ
ശ്രദ്ധിക്കാൻ എനിക്കായില്ല. ഞാൻ ആ കുട്ടിയെ വീണ്ടും നോക്കി. അവൾ എന്നെയും. അവിചാരിതമായി
ഞങ്ങളുടെ കയ്യുകൾ തമ്മിൽ സ്പർശിച്ചു കസേരയുടെ കൈപ്പിടിയിൽ. ആ നിമിഷത്തിൽ എനിക്കുണ്ടായ
ഞെട്ടൽ വിവരണാതീതമായിരുന്നു. അവളുടെ കൈയിലെ ചൂട് എൻറെ ദേഹം മുഴുവൻ വ്യാപിക്കുന്നതുപോലെ
തോന്നി. ദൈവമേ, ഇതെന്താണു സംഭവിക്കുന്നത്? ഇങ്ങനെയും ഒരു തോന്നലോ? ഇതെന്തു തോന്നലാണ്?
എന്തു ചെയ്യണമെന്ന് അറിയാത്ത ഒരവസ്ഥ.
കൈയ്യു മാറ്റണമെന്നു
വിചാരിച്ചെങ്കിലും, ചെയ്തില്ല. ഈ സ്വർഗ്ഗീയാനുഭൂതി അൽപ്പ സമയം കൂടി അനുഭവിക്കാം, അവൾ
കൈ മാറ്റുന്നതു വരെ. എന്നാൽ അവളും കൈ മാറ്റാൻ ശ്രമിച്ചില്ല. വളഞ്ഞു പുളഞ്ഞ രണ്ടു കൈകൾ
തമ്മിൽ കിന്നരിച്ചുകൊണ്ടിരുന്നു. അൽപ്പ സമയം കഴിഞ്ഞപ്പോൾ ഞങ്ങളുടെ കയ്യുകൾ പരസ്പരം ചേർത്തു പിടിച്ചു. ഞങ്ങൾ ആകാശത്തിൽ പറന്നു
നടക്കുന്ന പൂമ്പാറ്റകളായി മാറി. ആരും തടയാനില്ലാതെ, ആരാലും ശ്രദ്ധിക്കപ്പെടാതെ, ഞങ്ങൾ
വിശാലമായ ആകാശത്തും മരങ്ങളുടെ മുകളിലും മേഘങ്ങളിലും സമുദ്രത്തിനു മുകളിലൂടെയും പാറി
പറന്നു നടന്നു.
ഇതു വരെ അനുഭവിക്കാത്ത
സന്തോഷം, സുഗന്ധം, പ്രകാശം, എല്ലാം ഞങ്ങൾ അനുഭവിച്ചു. എല്ലാം ഞങ്ങൾക്കു സ്വന്തം. ചുറ്റുപാടും
എന്തു നടക്കുന്നു എന്നു ഞങ്ങൾ മറന്നു. ഞങ്ങൾ എവിടെയാണെന്നോ ഇവിടെ എന്തിനു വന്നെന്നോ
മറന്നു. സംഗീത പരിപാടി കേട്ടില്ല. പരിപാടി കഴിഞ്ഞതും സദസ്സു മുഴുവൻ പ്രകാശമാനമായതും
ഒന്നും ഞങ്ങൾ അറിഞ്ഞില്ല. പരസ്പരം നോക്കി മന്ദഹസിച്ചുകൊണ്ട് മേഘങ്ങൾക്കിടയിൽ കൂടി ഞങ്ങൾ
പാറി നടന്നു.
അമ്മമാർ രണ്ടുപേരും
പോകാൻ എഴുനേറ്റു. ഞങ്ങൾ രണ്ടുപേരും അനങ്ങുന്നില്ലെന്ന് അപ്പോഴാണ് അവർ ശ്രദ്ധിച്ചത്.
കൈകൾ കൂട്ടിപ്പിണച്ച്, ലോകത്തിൽ ഒരു ശക്തിക്കും വേർപിരിക്കാനാകാത്തതുപോലെ, ചുറ്റുപാടും
നടക്കുന്നതൊന്നും അറിയാതെ, സ്വർഗ്ഗാനുഭൂതിയിൽ ആറാടി ഞങ്ങൾ പരസ്പരം നോക്കി പുഞ്ചിരിച്ചുകൊണ്ടേയിരുന്നു,