2023, ജൂലൈ 14, വെള്ളിയാഴ്‌ച

നാം 23 - നമ്പൂതിരി മഹാസംഗമം




[ഈ കുറിപ്പിൻറെ എഡിറ്റ് ചെയ്ത പതിപ്പ് യോഗക്ഷേമ സഭ കോഴിക്കോട് ജില്ലാസഭ പ്രസിദ്ധീകരിക്കുന്ന സ്വസ്തി ത്രൈമാസികയുടെ 2023 ജൂലൈ ലക്കത്തിൽ പ്രസിദ്ധീകരിച്ചു.]

10 06 2023

നമ്പൂതിരി ഫേസ്‌ബുക്ക് ഗ്രൂപ്പ് – 20,000ലേറെ അംഗങ്ങൾ ഉള്ള ഗ്രൂപ്പ്.

ഒരു സുപ്രഭാതത്തിൽ ശ്രീജിത്ത് കൃഷ്ണൻ കാപ്ര ഗ്രൂപ്പിൽ ഒരു ചെറിയ തീപ്പൊരിയിട്ടു, ‘നമുക്കൊന്നു കൂടണ്ടേ’?

ആറേഴു വർഷമായി വർഷത്തിൽ ഒരിക്കൽ ഒരു കൂടിച്ചേരൽ പതിവുള്ളതാണ്. കൊറോണ മൂലം മുടങ്ങിക്കിടക്കുകയായിരുന്നു. പരസ്പരം കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്തവർ, ഗ്രൂപ്പിൽ ഇടുന്ന സന്ദേശങ്ങളിൽ കൂടി, കമന്റുകളിൽ കൂടി, സ്മൈലികളിൽ കൂടി, സർവ്വോപരി ഫോട്ടോകളിൽ കൂടി, മാത്രം കണ്ടിട്ടുള്ളവർ, കേട്ടിട്ടുള്ളവർ, വായിച്ചിട്ടുള്ളവർ. അങ്ങനെയുള്ളവർ ഒരുമിച്ചു കൂടുക, പരസ്പരം പരിചയപ്പെടുക, വിശേഷങ്ങൾ കൈമാറുക, കൂട്ടത്തിൽ ചെറിയ പരിപാടികൾ, പാട്ടോ നൃത്തമോ, കൈകൊട്ടിക്കളിയോ, ഒക്കെ അവതരിപ്പിക്കുക, രണ്ടു ദിവസത്തിനു ശേഷം, ഇനി അടുത്ത വർഷം കാണാം എന്ന പ്രതീക്ഷയോടെ പിരിഞ്ഞു പോകുക, അതായിരുന്നു പതിവ്. ഏകദേശം 150–200 പേർ ഒത്തുകൂടിയാൽ ഗംഭീരമായി എന്നു കരുതും. അത്രയുമേ പതിവുള്ളൂ താനും.

കാപ്ര ഊതിവിട്ട തീപ്പൊരി പടർന്നു പിടിക്കാൻ ഒട്ടും താമസമുണ്ടായില്ല. എല്ലാവർക്കും അത്യുത്സാഹം. “വേണം, വേണം." കോവിഡ് മൂലം കഴിഞ്ഞ മൂന്നു വർഷങ്ങളായി ഇത്തരത്തിലുള്ള കൂടിച്ചേരൽ മുടങ്ങിക്കിടക്കുകയായിരുന്നു. അതിനാൽ അംഗങ്ങളുടെ ഉത്സാഹത്തിന് അതിരുണ്ടായിരുന്നില്ല.

വേദി എവിടെ എന്ന തകൃതിയായ ചർച്ചകൾ നടക്കുന്നതിനിടയ്ക്ക് ശ്രീധരീയത്തിലെ ഹരി നമ്പൂതിരി ഒരു പടക്കം പൊട്ടിച്ചു, 'ശ്രീധരീയത്തിൽ നടത്താം കൂടിച്ചേരൽ, എല്ലാ സൗകര്യങ്ങളും ഒരുക്കാം.'

കാപ്രയുടെ തീപ്പൊരി പോലെ തന്നെ ഈ പ്രസ്താവനയും മാലപ്പടക്കം പോലെ പൊട്ടി. ഹരിയുടെ നിർദ്ദേശത്തെ എല്ലാവരും സഹർഷം സ്വീകരിച്ചു, പിന്തുണച്ചു. പിന്നെ കാര്യങ്ങൾ അതിവേഗത്തിലായിരുന്നു.

ശ്രമദാനത്തിനു സന്നദ്ധരായി മുമ്പോട്ടു വന്നവരെ ഉൾപ്പെടുത്തി മഹാസംഗമത്തിൻറെ വ്യത്യസ്ത മേഖലകൾ കൈകാര്യം ചെയ്യുവാൻ വേണ്ടി ഉചിതമായ കമ്മറ്റികൾ രൂപീകരിച്ചു. ഹരി എൻ നമ്പൂതിരി (ചെയർമാൻ), സന്തോഷ് താന്നിക്കാട് (ജനറൽ കൺവീനർ), നിധിൻ കൃഷ്ണ (മഹാസംഗമം കോ ഓർഡിനേറ്റർ), രാജൻ നമ്പൂതിരി (ഇവന്റ് കോ ഓർഡിനേറ്റർ) എന്നിവരടങ്ങുന്ന ഒരു ഓർഗനൈസിങ് കമ്മിറ്റിയോടൊപ്പം, പ്രോഗ്രാം (ചെയർ-ജ്യോതിഷ് സി കൃഷ്ണ); ഫിനാൻസ് (ചെയർ-ബ്രിജേഷ് നീലകണ്ഠൻ); റിസപ്‌ഷൻ (ചെയർ-നിഷാന്ത് വാസുദേവൻ); അക്കോമഡേഷൻ (ചെയർ-സോമൻ പുനം); പ്രൊമോഷൻ (ചെയർ-രേഷ്മ നകുൽ); ഫുഡ് (ചെയർ-കൃഷ്ണൻ ഈ കെ); ബിസിനസ്സ് പ്രൊമോഷൻ (ചെയർ-നിമൽ നമ്പൂതിരിപ്പാട്); വൈവാഹികമേള (ചെയർ-പ്രശാന്ത് പെരിയമന) തുടങ്ങിയ വിവിധ കമ്മറ്റികൾ നാം 23 ൻറെ വിജയത്തിനു പിന്നിൽ അഹോരാത്രം പ്രയത്നിച്ചു.

ഒരു ഫേസ്‌ബുക്ക് ഗ്രൂപ്പ് പരോക്ഷമായി മാത്രം അസ്തിത്വം ഉള്ള ഒന്നായതുകൊണ്ട് ഇത്തരത്തിലൊരു മഹാസംഗമം നടത്തുമ്പോൾ വരുന്ന ഭീമമായ പണമിടപാടുകൾ കൈകാര്യം ചെയ്യുന്നതിനു  നിയമപരമായ പരിമിതികളുണ്ടായിരുന്നു. ഇതിനു മുമ്പു നടത്തിയ കൂടിച്ചേരലുകളുടെ ചിലവുകൾ ഏതെങ്കിലും ഒരു അംഗത്തിൻറെ ചുമതലയിൽ, അദ്ദേഹത്തിൻറെ അക്കൗണ്ട് വഴി നടത്തുകയായിരുന്നു പതിവ്. എന്നാൽ ഇത്തവണ അത് സാദ്ധ്യമാകില്ലായിരുന്നു. ആയിരങ്ങളിലല്ല, ലക്ഷങ്ങളിലാണ് ഇത്തവണത്തെ കണക്കുകൾ. അങ്ങനെയാണ് മുമ്പു പലപ്പോഴായി ഗ്രൂപ്പിൽ പൊന്തിവന്നിരുന്ന, സാമ്പത്തികമായി ബുദ്ധിമുട്ടുന്ന അംഗങ്ങളെ സഹായിക്കാൻ ഒരു സ്ഥിരസംവിധാനം വേണം എന്ന, ഒരാശയം പ്രാവർത്തികമാക്കാൻ തീരുമാനിച്ചത്. അതിൻറെ ഫലമായി നമ്പൂതിരി വെൽഫെയർ ചാരിറ്റബിൾ ട്രസ്റ്റ് ജന്മമെടുത്തു. മഹാസംഗമത്തെ സംബന്ധിച്ച  പണമിടപാടുകളെല്ലാം ഈ ട്രസ്‌റ്റിൻറെ പേരിലാണു നടത്തിയത്.

യോഗക്ഷേമ സഭ സംസ്ഥാന പ്രസിഡണ്ട് ശ്രീ അക്കീരമൺ കാളിദാസൻ ഭട്ടതിരി സംഗമം ഉദ്ഘാടനം ചെയ്തു. ഉൽഘാടനച്ചടങ്ങിൽ ചലച്ചിത്ര നടൻ ശ്രീ ബാബു നമ്പൂതിരി, ശ്രീ മനയത്താറ്റ് ബ്രിജേഷ് നമ്പൂതിരി, നമ്പൂതിരി ഫേസ്‌ബുക്ക് കൂട്ടായ്മയുടെ പ്രധാന അഡ്മിൻ ശ്രീ സന്തോഷ് താന്നിക്കാട്, തുടങ്ങിയവർ സംസാരിച്ചു. ശ്രീ ഹരി എൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ശ്രീ നിധിൻ കൃഷ്ണ നമ്പൂതിരി വെൽഫെയർ ചാരിറ്റബിൾ ട്രസ്റ്റിനെപ്പറ്റിയും ഉദ്ദേശിക്കുന്ന ഭാവി പ്രവർത്തനങ്ങളെപ്പറ്റിയും വിശദമായി സംസാരിച്ചു.

തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ മറന്ന് സമുദായത്തിനു വേണ്ടി ഒന്നിക്കേണ്ടതിൻറെ ആവശ്യകത ഓരോ പ്രാസംഗികനും ഊന്നിപ്പറഞ്ഞു. നാം 23 അതിൻറെ ഒരു തുടക്കമാകട്ടെ എന്ന് എല്ലാവരും ആശംസിച്ചു, അങ്ങനെയാകണമെന്ന് ആഗ്രഹിച്ചു. താൻ ഇതുവരെ നമ്പൂതിരി ഫേസ്‌ബുക്ക് ഗ്രൂപ്പിൽ ചേരാൻ മടിച്ചിരിക്കുകയായിരുന്നെന്നും ഇനി എന്തായാലും ചേരുമെന്നും ശ്രീ ബാബു നമ്പൂതിരി പ്രഖ്യാപിച്ചു. ഇന്നത്തെ നമ്പൂതിരി യുവതലമുറയെ നമ്മുടെ വൈദിക സംസ്കാരത്തിലേക്കു ആകർഷിക്കേണ്ടതിന്റേയും ആ സംസ്കാരം നിലനിർത്തേണ്ടതിന്റേയും ആവശ്യകത എല്ലാവരും അടിവരയിട്ടു പറഞ്ഞു.

നാലു മാസം മുമ്പേ തുടങ്ങിയ ഓൺലൈൻ മത്സരങ്ങളുടെ പരിസമാപ്തിയും അരങ്ങത്തു നടന്നു. പാട്ട്, നൃത്തം, കൈകൊട്ടിക്കളി, കുട്ടികളുടെ ഫോട്ടോ, പ്രസംഗം, അക്ഷരശ്ലോകം, കവിതാപാരായണം, പ്രഭാഷണം, തുടങ്ങി ചീട്ടുകളി വരെ ഒട്ടേറെ മൽസരങ്ങൾ നടത്തി. വിജയികൾക്കു സമ്മാനങ്ങൾ സമാപനസമ്മേളനത്തിൽ വിതരണം ചെയ്തു.

രണ്ടാമത്തെ ദിവസം അന്തർജ്ജനങ്ങളും നമ്പൂതിരിമാരും തമ്മിൽ നടത്തിയ വടംവലി മത്സരം വളരെ കൗതുകകരമായ സംഭവമായിരുന്നു. അന്തർജ്ജനങ്ങൾ നമ്പൂതിരിമാരെ തോല്പിച്ചപ്പോൾ ഉയർന്ന ആരവത്തിലും ആഹ്ളാദത്തിലും അന്തർജ്ജനങ്ങൾ മാത്രമല്ല, നമ്പൂതിരിമാരും കുട്ടികളും ഒത്തുചേർന്നു! എന്നാൽ മത്സരത്തിൽ ജയിച്ച അന്തർജ്ജനങ്ങൾക്കു സമ്മാനം കൊടുക്കാത്തത് അത്ര മോശമല്ലാത്ത പ്രതിഷേധങ്ങൾക്കു വഴി തെളിച്ചു. ആ പ്രതിഷേധത്തിൽ മൗനമായി കാണികളും ചേർന്നു. അതെന്തേ അങ്ങനെ സംഭവിച്ചത് എന്നുള്ളത് ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി ഇപ്പോഴും അവശേഷിക്കുന്നു. 

നമ്പൂതിരിമാരുടെ ആചാരങ്ങളും അനുഷ്ടാനങ്ങളും എന്ന വിഷയത്തെപ്പറ്റി ശ്രീ ടി.പി.ആർ. നമ്പൂതിരി നയിച്ച വളരെ സജീവമായ ചർച്ചയിൽ, പല ആചാരങ്ങൾക്കും കാലോചിതമായ മാറ്റങ്ങൾ വരുത്തേണ്ടതാണെന്നും പലരും അഭിപ്രായപ്പെട്ടു. ഈ വിഷയത്തിൽ ഭാവിയിൽ വളരെ കൂലങ്കുഷമായ ചർച്ചകൾ ആവശ്യമാണെന്നും നമ്പൂതിരി ഫേസ്‌ബുക്ക് കൂട്ടായ്മ അതിനു മുൻകൈയെടുക്കണമെന്നുള്ള നിർദ്ദേശങ്ങളും പൊന്തി വന്നു.

പാചകകലയെപ്പറ്റിയുള്ള ‘രുചികരമായ’ ചർച്ചയിൽ ശ്രീ ടി.പി.ആർ. നമ്പൂതിരി, ശ്രീ പഴയിടം മോഹനൻ, ശ്രീ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. ആനുകാലികപ്രസക്തിയുള്ള, നമ്പൂതിരിമാർക്കു മാത്രമല്ല എല്ലാവർക്കും ഗുണകരമായ ഏറെക്കാര്യങ്ങൾ ചർച്ചയിൽ പൊന്തിവന്നു.

നമ്പൂതിരിമാർ വ്യാപാരരംഗത്തും ഒട്ടും പിന്നിലല്ല എന്ന് ഉച്ചത്തിൽ പ്രഖ്യാപിക്കുന്നതായിരുന്നു ബിസിനസ്സ് പ്രൊമോഷനു വേണ്ടിയുള്ള സമ്മേളനത്തിൻറെ ഗംഭീര വിജയം. സമുദായാംഗങ്ങൾ നടത്തുന്ന സംരംഭങ്ങളെ അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കേണ്ടതാണെന്ന അഭിപ്രായം എല്ലാവരും ഊന്നിപ്പറഞ്ഞു.

നമ്പൂതിരിമാർക്ക് വ്യാപാരം പറഞ്ഞിട്ടില്ലെന്നും അതിൽ വിജയിച്ചവർ വളരെ വിരളമാണെന്നുമുള്ള ധാരണയും പൊതു അഭിപ്രായവും നാം-23 മാറ്റിയെഴുതി എന്നു പറയാമെന്നു തോന്നുന്നു. സമുദായത്തിലെ സംരംഭകർക്കു വേണ്ടി സ്റ്റാളുകൾ ഉണ്ടായിരിക്കുമെന്നു പരസ്യപ്പെടുത്തിയപ്പോൾ പത്തോ പന്ത്രണ്ടോ സ്റ്റാളുകൾ ബുക്ക് ചെയ്യപ്പെടുമെന്നു പ്രതീക്ഷിച്ചു. എന്നാൽ ഈ പ്രതീക്ഷയെ തകിടം മറിച്ചുകൊണ്ട് ഇരുപത്തഞ്ചിലേറെ സ്റ്റാളുകൾ ബുക്ക്‌ ചെയ്യപ്പെട്ടു. ഒടുവിൽ സ്റ്റാളുകൾ തികയാതെ വന്നപ്പോൾ തുറന്ന സ്ഥലത്തും കൂടി സൗകര്യം ഒരുക്കേണ്ടി വരികയുണ്ടായി.

സ്വസ്തിയും സ്റ്റാൾ ബുക്ക് ചെയ്തിരുന്നെങ്കിലും ചില ബുദ്ധിമുട്ടുകൾ മൂലം സ്വസ്തിയിൽ നിന്ന് ആർക്കും പങ്കെടുക്കാൻ സാധിക്കാതെ വന്നത് അൽപ്പം നിരാശയ്ക്കു വഴി തെളിച്ചുവെന്നു പറയാം.

സാധാരണഗതിയിൽ, പ്രായപൂർത്തിയായവരുടെ ഇത്തരം കൂടിച്ചേരലുകളിൽ കുട്ടികളെ കഴിവതും തീർത്തും ഒഴിവാക്കുകയാണു പതിവ്. എന്നാൽ മഹാസംഗമം 'കുട്ടികൾക്കെന്തു സമ്മേളനത്തിൽ കാര്യം?' എന്ന ചിന്താഗതിയെ തിരുത്തിക്കുറിച്ചു. കുട്ടികളെ നിർബ്ബന്ധമായും കൊണ്ടുവരണമെന്ന് ഹരി ആവർത്തിച്ചു പറയുകയുണ്ടായി. പലരും ഇത് അക്ഷരാർത്ഥത്തിൽ സ്വീകരിച്ചുകൊണ്ട് കുട്ടികളെ കൂടെ കൂട്ടി. വിവിധ വേദികളിൽ കലാമത്സരങ്ങളും പ്രഭാഷങ്ങളും മത്സരങ്ങളും നടക്കുമ്പോൾ ഇതിൽ താല്പര്യമില്ലാത്ത കുട്ടികൾക്ക് വിവിധയിനം ക്രീഡാസൗകര്യങ്ങളും ഉപകരണങ്ങളും തയ്യാറാക്കി നെല്ല്യക്കാട്ടു മനയിലുള്ളവർ. അവർക്കു കളികളെപ്പറ്റിയുള്ള കാര്യങ്ങൾ പറഞ്ഞു കൊടുക്കാനും മേൽനോട്ടം വഹിക്കാനും പരിചയസമ്പന്നരായ പരിശീലകരെ  ചുമതലപ്പെടുത്തി. ഒപ്പം തന്നെ മനയുടെ കോമ്പൗണ്ടിൽ നിർമ്മിച്ച നീന്തൽക്കുളവും കുട്ടികൾക്കായി തുറന്നുകൊടുത്തു.  ഏതു സമയത്തു നോക്കിയാലും പത്തോ പന്ത്രണ്ടോ കുട്ടികൾ നീന്തൽക്കുളത്തിൽ നീന്തിക്കളിക്കുന്നതു കാണാമായിരുന്നു. ഒരു പക്ഷെ പല കുട്ടികൾക്കും ഇതൊരു പുതിയ അനുഭവമായിരുന്നിരിക്കാം. മാതാപിതാക്കളെപ്പോലും ശ്രദ്ധിക്കാതെ കൂട്ടുകാരുടെ കൂടെ കളിച്ചു തിമർത്ത രണ്ടു ദിവസങ്ങൾ കുട്ടികൾ ഏറെക്കാലം ഓർമ്മയിൽ സൂക്ഷിക്കുമെന്നു തീർച്ച. കുട്ടികൾ സുരക്ഷിതരാണെന്ന ആശ്വാസത്തിൽ രക്ഷകർത്താക്കൾക്ക് തങ്ങളുടെ ചുമതലകൾ ഭംഗിയായി നിർവ്വഹിക്കാനും സാധിച്ചു.

നമ്മുടെ വേദസംസ്കാരം നിലനിർത്തുന്നതിൻറെ ആവശ്യകത ത്രിശ്ശൂർ ബ്രഹ്മസ്വം മഠം പ്രസിഡണ്ട് അഡ്വക്കേറ്റ് പാഴൂർ പരമേശ്വരൻ ഊന്നിപ്പറഞ്ഞു. പഴയ തറവാടുകളിൽ കണ്ടേക്കാവുന്ന താളിയോലഗ്രന്ഥങ്ങൾ സംരക്ഷിക്കുന്നതിന് ബ്രഹ്മസ്വം മഠം ചെയ്യുന്ന പ്രയത്നങ്ങൾ വിശദീകരിച്ചു. ഇക്കാര്യത്തിൽ എല്ലാവരുടേയും സഹായസഹകരണങ്ങൾ അദ്ദേഹം അഭ്യർത്ഥിച്ചു.

സമാപനസമ്മേളനത്തിൽ കേരള ഹൈക്കോടതി ജഡ്ജി ശ്രീ കുഞ്ഞികൃഷ്ണൻ, ചലച്ചിത്രതാരം ശ്രീ ശ്രീകാന്ത് മുരളി തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

ഒരു കാര്യം കൂടി പറഞ്ഞില്ലെങ്കിൽ ഈ കുറിപ്പ് അപൂർണ്ണമാകും. മഹാസംഗമത്തെപ്പറ്റിയുള്ള മധുരസ്മരണകൾക്കൊപ്പം പങ്കെടുത്ത എല്ലാവരേയും ഏറ്റവും ആകർഷിച്ച കാര്യം നെല്ല്യക്കാട്ടു മനയിൽ ഉള്ളവരുടെ സ്നേഹവും സഹകരണവും സംഗമത്തിനു വേണ്ടി എന്തും ചെയ്യാനുള്ള വ്യഗ്രതയുമായിരുന്നു. അവിടെയുള്ള ഓരോരുത്തരും, കുട്ടികൾ ഉൾപ്പെടെ, സംഗമത്തിൽ അക്ഷരാർത്ഥത്തിൽ തന്നെ ലയിക്കുകയായിരുന്നു. മന മുഴുവൻ സംഗമത്തിനു വേണ്ടിയും പങ്കെടുക്കുന്നവർക്കു വേണ്ടിയും തുറന്നിട്ടു.  ശ്രീധരീയത്തിലും മനയിലും ഉള്ള മുറികൾ, ഓഡിറ്റോറിയങ്ങൾ, പാർക്കിംഗ്, ആനപ്പുര, സുരക്ഷാവ്യവസ്ഥ, അങ്ങനെയെല്ലാമെല്ലാം സംഗമത്തിനു വേണ്ടി സമർപ്പിച്ചു.

മഹാസംഗമത്തിൽ പങ്കെടുത്തവർക്ക് സൗജന്യമായി നേത്രപരിശോധനയ്ക്കുള്ള സൗകര്യവും ശ്രീധരീയത്തിൽ ചെയ്തിരുന്നു. പലരും ഈ അവസരം ഉപയോഗപ്പെടുത്തുകയുണ്ടായി.    

യൂ ട്യൂബിൽ കൂടിയുള്ള തത്സമയസംപ്രേഷണം അനേകം പേർ വീക്ഷിച്ചു. പങ്കെടുക്കാൻ പറ്റാത്ത, എന്നാൽ തത്സമയസംപ്രേഷണം വീക്ഷിച്ച പലരും ഉദാരമായി സംഭാവന ചെയ്യാനും മടി കാണിച്ചില്ല.

ഒരു പക്ഷേ നമ്പൂതിരിമാരുടെ ആധുനിക ചരിത്രത്തിൽ ഇത്രയും ബൃഹത്തായ ഒരു കൂടിച്ചേരൽ, അക്ഷരാർത്ഥത്തിൽ തന്നെ മഹാസംഗമം, ആദ്യമാണെന്നു തോന്നുന്നു. ഏകദേശം മൂവായിരത്തോളം പേർ പങ്കെടുത്തെന്നാണ് വിശ്വസിക്കുന്നത്. നമ്പൂതിരി ഫേസ്ബുക്ക് ഗ്രൂപ്പിൽ അംഗങ്ങളല്ലാത്ത വളരെയേറെപ്പേർ പങ്കെടുത്തു.

ഇനി നാം-24നു വേണ്ടിയുള്ള കാത്തിരിപ്പ്!

അതിഥി ദേവോ ഭവ

22 06 2023

അതിഥികൾ - 'തിഥി' ഇല്ലാതെ വരുന്നവർ.

മുൻകൂട്ടി പറയാതെ വരുന്നവർ.

അതു പണ്ട്.

ഇപ്പോൾ എല്ലാരും വിളിച്ചിട്ടേ വരൂ.

അതിഥികൾ വന്നാൽ സന്തോഷം.

ചിലപ്പോൾ ഭയം. 

അത്തരം ഒരതിഥിക്കഥ.

കിടപ്പുമുറികളിൽ തറ ലെവലിൽ ചെറിയ ലൈറ്റുകൾ.

മൂന്നു ചെറിയ LED ബൾബുകൾ.

എന്തിനാ മൂന്നു ബൾബുകൾ? ഇത്രയും വെളിച്ചം വേണോ?

ഇന്നു മനസ്സിലായി, ' വേണം'.

രാവിലെ നാലേമുക്കാലിന്‌ ഉണർന്നു.

അസ്വാഭാവികമായ എന്തോ ഒന്ന് കട്ടിലിൻറെ ചുവട്ടിൽ.

ഇതെന്താ?

ലൈറ്റ് ഇട്ടപ്പോൾ കണ്ടു.

കട്ടിലിൻറെ കാലുകളോടു ചേർന്ന്.

ആറടിയോളം നീളം, ചെറുവിരലിൻറെയത്ര വണ്ണം,

ദേഹം ചുറ്റി നിറയെ വരകൾ.

ശംഖുവരയൻ. (അല്ലേ?)

വെള്ളിക്കെട്ടൻ എന്നും പറയുമത്രെ.

ജനാലപ്പാളികളൊക്കെ തുറന്നിട്ടു.

സ്നേഹപൂർവ്വം പറഞ്ഞു, 'ഒന്നു വെളിയിൽ പോകൂ'.

രക്ഷയില്ല.

കേട്ട ഭാവമില്ല.

കേൾവിയില്ല ന്നൊക്കെ കേട്ടിട്ടുണ്ട്. ശരിയായിരിക്കും.

ടൈലിൽ ഇഴയാൻ ബുദ്ധിമുട്ട്.

സാവധാനം കട്ടിലിൻറെ കാലിലേക്കു കയറി.

അവിടെ ചുറ്റിപ്പിണഞ്ഞു കിടന്നു.

എത്ര പറഞ്ഞിട്ടും ഒച്ച വച്ചിട്ടും വെളിയിൽ പോകാൻ കൂട്ടാക്കിയില്ല.

തീരെ അനുസരണയില്ല.

വളർത്തുദോഷം (കടപ്പാട്: സീരിയലുകളിലെ സംഭാഷണം).

അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ.

പുറത്തുപോയി ഒരു PVC പൈപ്പ് എടുത്തുകൊണ്ടു വന്നു.

സാവധാനം തോണ്ടി ജനലിൽ കൂടി വെളിയിൽ ഇടാൻ ശ്രമിച്ചു.

ആദ്യമൊക്കെ അവൻ(ൾ) അൽപ്പം നീരസം പ്രകടിപ്പിച്ചു.

അതോ സങ്കടമായിരുന്നോ?

എന്നെ വെളിയിൽ കളയല്ലേ എന്നു കെഞ്ചുകയായിരുന്നോ?

എന്തായാലും ഒടുവിൽ ഈയുള്ളവൻ വിജയിച്ചു.

ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ പിറകിലെ വാതിലിനു സമീപം ചുരുണ്ടു കൂടി കിടക്കുന്നു.

പാലു വാങ്ങി വന്നിട്ടാകാം കുശലം ചോദിക്കൽ.

അപ്പോഴേക്കും മ്മടെ സൂർത്തിനു മ്മിണി ഉശിരു വച്ചു.

ഗ്രില്ലു വാതിലിൻറെ മുകളിൽ കയറിക്കൂടിയിരുന്നു.

ധ്യാനത്തിലാണോ ന്നു സംശം.

അല്ലായിരിക്കും.

വീണ്ടും PVC പൈപ്പു തന്നെ ശരണം.

ശല്യം സഹിക്കാതായപ്പോൾ സാവധാനം മുറ്റത്തെ കാഴ്ചകളൊക്കെ കണ്ട് ഇഴഞ്ഞു നീങ്ങി.

മഴവെള്ളം പോകാൻ വച്ചിരിക്കുന്ന പൈപ്പിലൂടെ പറമ്പിലേക്കിറങ്ങി.

ചെടികൾക്കുള്ളിൽ ഒളിച്ചു.

‘ഇനി വന്നേക്കരുത്, ട്ടോ,’ന്നൊരു മുന്നറിയിപ്പോടെ അവനെ യാത്രയാക്കി.

ചില അതിഥികൾ അങ്ങനെയാ, ഇനി വരല്ലേന്നു പ്രാർത്ഥിച്ചു പോകും.

ചിലപ്പോഴൊക്കെ 'അതിഥി അസുരോ ഭവ', ല്ലേ?


ശ്രീസദനം

17 06 2023

അച്ഛൻ നല്ല ഒരു കൃഷിക്കാരനായിരുന്നു.

പുരയിടത്തിൽ, പറ്റുന്ന പണികളൊക്കെ തന്നത്താനാണു ചെയ്യാറ്.

പള്ളിക്കൂടം ഇല്ലാത്ത സമയമോ ദിവസമോ ആണെങ്കിൽ ഞങ്ങൾ കുട്ടികളും അച്ഛനൊപ്പം കൂടും.

അച്ഛൻ നല്ല ആരോഗ്യമുള്ള കൂട്ടത്തിലായിരുന്നു.

എന്തു പണിയെടുക്കാനും ഒരു മടിയുമില്ല.

പറമ്പിൽ കിളയ്ക്കാൻ, തടി ചുമക്കാൻ, വിറകു കീറാൻ, കാടു വെട്ടാൻ, ... അങ്ങനെ എന്തും.

കുട്ടിക്കാലം.

1960-കളുടെ തുടക്കം.

രണ്ടാം ക്‌ളാസ്സിലോ മൂന്നാം ക്‌ളാസ്സിലോ ആണു പഠിച്ചിരുന്നതെന്നു തോന്നുന്നു.

പുതിയ ഇല്ലം വയ്ക്കാൻ കുട്ടപ്പൻ ആശാരി സ്ഥാനം കണ്ടത് ചരിഞ്ഞു കിടന്ന ഒരു സ്ഥലത്ത്.

കിഴക്കു വശം ഉയർന്ന, പടിഞ്ഞാറു വശം താഴ്ന്ന, ഒരു കുന്ന്.

അച്ഛനും ഏട്ടനും ഈയുള്ളവനും കൂടി ആ കുന്ന് കിളച്ചിളക്കി മണ്ണു ചുമന്ന് പടിഞ്ഞാറുവശത്തു കൊണ്ടുവന്നിട്ട് കെട്ടിടം വയ്ക്കാൻ പാകത്തിന് നിരപ്പാക്കി.

രണ്ടുമൂന്നാഴ്ച തുടർച്ചയായി മണ്ണു മാറ്റിയെന്നാണോർമ്മ.

മണ്ണെടുത്തു കഴിഞ്ഞപ്പോൾ കിഴക്കു വശത്തെ മൺഭിത്തിക്ക്

ഏകദേശം 15 അടിയോളം പൊക്കമുണ്ടായിരുന്നു!

കുട്ടപ്പൻ പണി തീർത്ത ഇല്ലത്തിനു മൂന്നുമുറികൾ, ഒരു കൊച്ചുമുറി, അടുക്കള, മുൻവശത്ത് ഒരു വരാന്ത ഇത്രയും ഉണ്ടായിരുന്നു. പിന്നീട് പിറകുവശത്തു ഒരു വരാന്ത കൂട്ടിയെടുക്കുകയുണ്ടായി.

വെട്ടുകല്ലു കൊണ്ടു നിർമ്മിച്ച ഭിത്തികൾ.

അവയിൽ കുമ്മായം തേയ്ക്കുകയോ പെയിന്റ് അടിക്കുകയോ ഒന്നും ചെയ്തിരുന്നില്ല.

മഴ നനയാതെ, വെയിൽ കൊള്ളാതെ, കിടക്കാൻ ഒരു സ്ഥലം, അതായിരുന്നു അപ്പോൾ ആവശ്യം.

അതും ഏറെ ബുദ്ധിമുട്ടിയാണ് അച്ഛൻ ചെയ്തത്.

അമ്മ ഇല്ലത്തിനു പേരിട്ടു: ശ്രീസദനം.

അവിടെ ഞങ്ങൾ ആറു പേർ.

അച്ഛനും അമ്മയും എട്ടനും ഒപ്പോളും അനുജത്തിയും ഞാനും.

അച്ഛൻ പലയിടത്തും ശാന്തി ചെയ്യുമായിരുന്നു.

അങ്ങനെയാണ് ഒരു നേരമെങ്കിലും കഞ്ഞി കുടിച്ചിരുന്നത്. വല്ലപ്പോഴുമേ ഇല്ലത്തു വരാറുള്ളൂ.

പിന്നീട് ഏട്ടൻ വ്യോമസേനയിൽ ചേർന്നപ്പോൾ കഷ്ടപ്പാട് അൽപ്പം കുറഞ്ഞെന്നു പറയാം.

അവിടെ ഏകദേശം 20 കൊല്ലത്തോളം, 1981 വരെ, താമസിച്ചു.

ആ ഇല്ലം എന്തെല്ലാം സംഭവങ്ങൾക്കു മൂകസാക്ഷിയായി!

ഏട്ടൻറെ വ്യോമസേനാപ്രവേശനം,

അതറിഞ്ഞ അമ്മയുടെ ദിവസങ്ങളോളം തോരാത്ത കണ്ണുനീർ (തോക്കുമായി അതിർത്തിയിൽ പോകേണ്ടി വരുമെന്നും ശത്രുക്കളെ അഭിമുഖീകരിക്കേണ്ടി വരുമെന്നുമായിരുന്നു ഞങ്ങളുടെയൊക്കെ ധാരണ. ഈ ധാരണ മാറാൻ കുറെ സമയമെടുത്തു.),

ഒപ്പോളുടെ വിവാഹം, രണ്ടു കുട്ടികളുടെ ജനനം, പിന്നീട് വൈധവ്യം,

ഏട്ടൻറെ വിവാഹം,

അനുജത്തിയുടെ വിവാഹം,

ഈയുള്ളവൻറെ ഡെൽഹി യാത്ര,

അച്ഛൻറെ വിയോഗം,

പിന്നീട് എല്ലാം ഉപേക്ഷിച്ച്,

അവിടെക്കഴിഞ്ഞ നല്ല ദിവസങ്ങളുടെ ഓർമ്മകൾ മാത്രം പേറി

അച്ഛൻ മരിച്ച് ഒരു വർഷത്തിനു ശേഷമുള്ള അമ്മയുടെ ഡെൽഹിയാത്ര.

അങ്ങനെ എന്തെല്ലാം!

ഒരിക്കലും മരിക്കാത്ത ഓർമ്മകൾ!

ഒടുവിൽ,

ഒരു വർഷത്തിനു ശേഷം,

ആ ഇല്ലം ഞങ്ങളുടേതല്ലാതായി.

(താല്പര്യമുള്ളവർക്ക്, 39 വർഷത്തിനു ശേഷം ആ ഇല്ലം വീണ്ടും സന്ദർശിച്ച അനുഭവം ഇവിടെ വായിക്കാം.)

ആധാർ കാർഡ്

22 06 2023

ആധാർ കാർഡ് - നാം ജീവിച്ചിരിക്കുന്നു എന്നതിൻറെ തെളിവ്. ഇപ്പോഴത്തെ ആധാരം ഉത്തരപ്രദേശിലെ നോയിഡയിലേത്. കേരളത്തിൽ സ്ഥിരതാമസമാക്കുമ്പോൾ അതു പോര. ഇവിടത്തെ വിലാസത്തിൽ വേണം.

പുതുവേലി അക്ഷയ കേന്ദ്രത്തിൽ ചെന്നു. കാര്യം അവതരിപ്പിച്ചു. “കൂത്താട്ടുകുളത്തു ചെല്ലൂ, അവർ ചെയ്യും.”

കൂത്താട്ടുകുളത്തെ അക്ഷയകേന്ദ്രത്തിൽ ചെന്നു.

ഇതുവരെ കണ്ടിട്ടുള്ള (രണ്ട്) അക്ഷയകേന്ദ്രങ്ങളിലും ഒരു ചെറിയ മുറി, ഒരു ജീവനക്കാരി, ഒരു കമ്പ്യൂട്ടർ. അത്രയുമേ ഉള്ളൂ. ഒന്നോ രണ്ടോ പേരുണ്ടാകും വരിയിൽ. ചിലപ്പോൾ അതും ഉണ്ടാകില്ല.

എന്നാൽ കൂത്താട്ടുകുളത്തെ അക്ഷയകേന്ദ്രം അങ്ങനെയല്ല.

ഒരു വലിയ ഹാൾ. ഒരു ഡസനോളം ഉദ്യോഗസ്ഥർ. അകത്ത് ഊഴം കാത്തിരിക്കാൻ കസേരകൾ. പലപ്പോഴും കേന്ദ്രത്തിനു പുറത്തേക്കു നീളുന്ന നിര.

‘പഴയ ആധാർ കാർഡ്?’ കൊടുത്തു. ഒരു ഫോറം പൂരിപ്പിച്ചു തന്നു. അതിൽ ഫോട്ടോ ഒട്ടിക്കണം. ഫോട്ടോ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തണം.

‘( ……. ) ഓഫീസിൽ പോയാൽ മതി. ഒപ്പും സീലും ഫോട്ടോയിൽ കയറി വരണം. അവർക്കറിയാം, ധാരാളം ചെയ്തിട്ടുണ്ട്.’

അക്ഷയ പറഞ്ഞ ഓഫീസിൽ ചെന്നു. ഓഫീസർ വന്നിട്ടില്ല. എപ്പോൾ വരുമെന്നറിയുകയുമില്ല. അദ്ദേഹത്തെ കാണാൻ വേറെയും ചിലർ.

ഏകദേശം മുക്കാൽ മണിക്കൂറോളം കാത്തിരുന്നു.

ആരോ ഒരാൾ അദ്ദേഹത്തെ ഫോണിൽ വിളിച്ചു. പിന്നീട് കാത്തിരിക്കുന്നവരെ നോക്കി പറഞ്ഞു,

‘ഇന്നദ്ദേഹം വരില്ല.’

എന്തേ അദ്ദേഹം ഇക്കാര്യം ഓഫീസിൽ വിളിച്ചറിയിക്കാത്തത്? ധാരാളം പൊതുജനസമ്പർക്കം ഉള്ള വ്യക്തി. ജനങ്ങൾ വന്നു കാത്തിരിക്കില്ലേ?

അവരുടെ സമയത്തിനും വിലയില്ലേ? അമ്പതു വർഷത്തോളം ജോലി ചെയ്ത പരിചയത്തിൽ നിന്നുണ്ടായ സംശയം. പൊതുജനസമ്പർക്കം ഇല്ലാതിരുന്നിട്ടും, അൽപ്പമെങ്കിലും വൈകുമെന്നുണ്ടെങ്കിൽ സഹപ്രവർത്തകരെ വിളിച്ചറിയിക്കുകയെന്നത് സ്വഭാവമായി മാറിയിരുന്നു.

‘ഇനി ഇതും പരിചയിച്ചോളൂ’, സ്വയം പറഞ്ഞു. ഭാവിയിലും ഇത്തരം അനുഭവങ്ങൾ ഉണ്ടായേക്കാം.

അറിയിക്കാൻ പറ്റാത്ത എന്തെങ്കിലും സാഹചര്യത്തിൽ പെട്ടിരിക്കാം.

അദ്ദേഹത്തിനു വേണ്ടപ്പെട്ട ആരോ മരിച്ചെന്നു പിന്നീടു കേട്ടു.

അവരോടു ചോദിച്ചപ്പോൾ പറഞ്ഞ പ്രകാരം അടുത്തുള്ള മറ്റൊരു ഓഫീസിൽ പോയി. ഓഫീസറോടു കാര്യം പറഞ്ഞു. ചിരിച്ച മുഖത്തോടെ ഓഫീസർ പ്രതികരിച്ചു, ‘ക്ഷമിക്കണം, പരിചയക്കാർക്കു മാത്രമേ ഞാൻ ഫോട്ടോ സാക്ഷ്യപ്പെടുത്തി കൊടുക്കാറുള്ളൂ.’ അപ്പോൾ പരിചയമില്ലാത്തവർ എന്തു ചെയ്യും എന്നു ചോദിച്ചില്ല.

'അതെന്തേ അങ്ങനെ?' എൻറെ ഫോട്ടോ ആണ് സാക്ഷ്യപ്പെടുത്തേണ്ടത്. ഞാൻ മുമ്പിൽ തന്നെ ഇരിക്കുന്നുമുണ്ട്. അപ്പോൾ പിന്നെ എന്താണു ബുദ്ധിമുട്ട്?

'ഫോട്ടോ പിന്നെ മാറ്റി ഒട്ടിക്കാമല്ലോ!'

ഓ, അത്രയും കടന്നു ചിന്തിച്ചില്ല. (നല്ല പോലീസുകാരനാകണമെങ്കിൽ ആദ്യം നല്ല കള്ളനാകണം!) 'അതു പരിചയക്കാർക്കും പറ്റില്ലേ' എന്നു ചോദിച്ചില്ല. ചെയ്യില്ലായിരിക്കും.

അഞ്ചു തവണ ഒരു ഫോട്ടോ സാക്ഷ്യപ്പെടുത്തിയ കാര്യവും പറഞ്ഞു. 

ഓരോ തവണയും ഓരോ തടസ്സങ്ങൾ. ആറാമതും വന്നപ്പോൾ നിരസിച്ചു. അതിനു ശേഷം അപരിചിതരുടെ ഫോട്ടോ സാക്ഷ്യപ്പെടുത്തൽ വേണ്ടെന്നു തീരുമാനിച്ചു. ന്യായമായ തീരുമാനം, ഓഫീസറെ തെറ്റു പറയാൻ പറ്റില്ല. ആരായാലും അങ്ങനെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളു.

ഓഫീസർ ചോദിച്ചു, ഈയുള്ളവൻ പറഞ്ഞു: ഇവിടെ പരിചയമുള്ള ഓഫീസർമാർ ആരുമില്ല. അമ്പതു വർഷത്തിലേറെ ഡെൽഹിയിലായിരുന്നു. വാർദ്ധക്യകാലം നാട്ടിൽ തന്നെ ചെലവിടാമെന്നു വിചാരിച്ചു. പുതിയ വീട്, പുതിയ വിലാസം, പുതിയ ആധാർ കാർഡ്.

ജോലിക്കാര്യങ്ങളും മറ്റും ചോദിച്ചു. എല്ലാം വിശദമായി പറഞ്ഞു കൊടുത്തു. അതൊരു അഭിമുഖമായിരുന്നെന്നു പിന്നീടു മനസ്സിലായി.

ഫോട്ടോ സാക്ഷ്യപ്പെടുത്തുന്ന ഓഫീസറുടെ ആധാർ കാർഡിൻറെ പ്രതിയും കൂടെ വയ്ക്കണമെന്നു പറഞ്ഞപ്പോൾ അതിശയം. 'ങേ, അങ്ങനെ പറഞ്ഞിട്ടില്ലല്ലോ.'

'ഉണ്ടല്ലോ, ആ ഫോറത്തിൽ തന്നെ എഴുതിയിട്ടുണ്ട്.’

ബാഗിൽ നിന്നു ഫോറം എടുത്തു നോക്കി. 'ഇല്ലല്ലോ'.

ഓഫീസർ അതു വാങ്ങി പരിശോധിച്ചു.

'ഇതിൽ ഫോട്ടോ ഒട്ടിച്ചിട്ടില്ലല്ലോ.'

'ഇല്ല, ഒട്ടിക്കണം. ഒട്ടിച്ചാൽ സാക്ഷ്യപ്പെടുത്തിത്തരുമോ?'

'സാറു പറഞ്ഞതെല്ലാം വിശ്വസിക്കുന്നു. ചെയ്തു തരാം.'

'അങ്ങനെ വേണമെന്നില്ല, കൈയിലുള്ള രേഖകൾ കാണിക്കാം.'

രേഖകൾ പരിശോധിച്ചില്ല, കൂടുതലൊന്നും ചോദിച്ചുമില്ല. ഫോട്ടോ സാക്ഷ്യപ്പെടുത്തി, സീലും പതിച്ചു.

ഓഫീസർക്ക് ഹൃദയം നിറഞ്ഞ നന്ദി പ്രകാശിപ്പിക്കട്ടെ.

'ഇതു ശരിയായില്ലെങ്കിൽ, തടസ്സങ്ങൾ ഉന്നയിച്ചാൽ, വീണ്ടും താങ്കളെ ശല്യപ്പെടുത്തില്ല'. വാഗ്ദാനങ്ങൾ കൊടുക്കാനുള്ളതാണല്ലൊ, പാലിക്കാനുള്ളതും. 'ആദ്യതവണ തന്നെ ശരിയാകുമായിരിക്കും,' രണ്ടുപേരും മോഹിച്ചു.

വീണ്ടും അക്ഷയകേന്ദ്രം.

'ഇതു പറ്റില്ല. ഫോട്ടോയിൽ മുഖത്തു സീൽ വന്നിരിക്കുന്നു. ഇതു തിരസ്കരിക്കും. സമർപ്പിച്ചാലും കാര്യമില്ല. ഞങ്ങൾക്കു പിഴയും വിധിക്കും.' ശരിയാണ്, ഓഫീസറുടെ പകുതി പേര് ഫോട്ടോയിൽ മുഖത്ത്!

സീൽ മലയാളത്തിൽ ആണെന്നതും നിരസിക്കാൻ കാരണം. പല സംസ്ഥാന സർക്കാരുകളും ഇംഗ്ളീഷിൻറെ സ്ഥാനത്ത് മാതൃഭാഷ ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നു. ഇവിടെ മലയാളത്തിൽ സീൽ പറ്റില്ലത്രെ!

'ഞങ്ങൾ പറഞ്ഞ ( ….. ) ഓഫീസിൽ പോയില്ലേ? അവരാണെങ്കിൽ ഇങ്ങനെ സീൽ പതിക്കില്ല.'

'പോയി. അവിടെ ഓഫീസർ വന്നിട്ടില്ല.'

'സാരമില്ല, വേറെ ഫോറം തരാം. നാളെ പോയി ചെയ്യിച്ചാൽ മതി.'

പിറ്റേന്ന് വീണ്ടും അവർ പറഞ്ഞ ഓഫീസിൽ. തിരക്കൊന്നുമില്ല.

ഓഫീസർ ഉണ്ട്. വേറെ ഒരാൾ കൂടി അതേ സമയം എത്തി. വന്നപ്പോഴേ അയാൾ ഓഫീസറുടെ മുറിയിൽ കയറി. മിടുക്കൻ. ഞാൻ വിഡ്ഢി. ഫോട്ടോ ഒട്ടിക്കണം. ഫോട്ടോ ഒട്ടിച്ചപ്പോഴേക്കും ഓഫീസർ അയാളുടെ കൂടെ പോയി. ദൈവമേ, ഇതെന്തു കഷ്ടം. എന്തോ പരിശോധനക്കു പോയതാണത്രെ.

സമയം ഏകദേശം ഒരു മണി. വയർ ചോദിക്കുന്നു, 'എന്തേ, എന്നെ മറന്നോ?' പ്രമേഹം ഉള്ളതുകൊണ്ട് വിശന്നിരിക്കാൻ പാടില്ല.

‘ഒന്നടങ്ങിയിരിക്കൂ’, വയറിനെ ശാസിച്ചു. ഇന്നെന്തായാലും ഒപ്പീടിച്ചിട്ടേ പോകുന്നുള്ളൂ.

ഓഫീസിലെ ഒരു സുഹൃത്ത് (അങ്ങനെ വിളിക്കട്ടെ!) പറഞ്ഞു, 'ചിലപ്പോൾ രണ്ടു മൂന്നു സ്ഥലത്തൊക്കെ പരിശോധനക്കു പോകേണ്ടി വരും. അങ്ങനെയെങ്കിൽ താമസിക്കും.'  എന്തായാലും കാത്തിരിക്കുക തന്നെ. വെറുതെ ഫോണിൽ നോക്കി ചികഞ്ഞുകൊണ്ടിരുന്നു.

അധികം താമസിയാതെ അദ്ദേഹം തിരിച്ചെത്തി. അകത്തേക്കു ചെല്ലാൻ പുതിയ 'സുഹൃത്ത്' പറഞ്ഞു. അദ്ദേഹം ഓഫീസറോടു പറഞ്ഞു, ‘ഇന്നലെയും വന്നിരുന്നു.'

അതെന്തിനാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്? ഒരു ശുപാർശ പോലെ? എന്നെ കണ്ടപ്പോൾ സഹതാപം തോന്നിയോ? അതോ പ്രായത്തോടുള്ള ബഹുമാനമോ? അറിയില്ല.

എന്തായാലും, പേരു പോലും അറിയാത്ത സുഹൃത്തേ, വളരെ നന്ദി!

ഓഫീസർ കാര്യമായി ഒന്നും ചോദിച്ചില്ല. ഇപ്പോഴത്തെ ആധാർ കാർഡ് ചോദിച്ചു, കൊടുത്തു. പരിശോധിച്ചു തിരിച്ചു തന്നു. ഫോട്ടോ സാക്ഷ്യപ്പെടുത്തി. സീൽ വച്ചത് മറ്റൊരു സഹോദരിയാണ്. മുഖത്തു വരാതെ അവർ സീൽ പതിപ്പിച്ചു. സാധാരണ സമാന്തരമായിട്ടാണ് സീൽ പതിപ്പിക്കുക. എന്നാൽ ഈ സഹോദരി ലംബമായി സീൽ പതിപ്പിച്ചു തന്നു. ആഹാ, എത്ര സുന്ദരം. മുഖത്തു വരാതെ സീൽ പതിപ്പിക്കുന്നതിൻറെ രഹസ്യം!

ഓഫീസർക്കും സീൽ പതിപ്പിച്ച സഹോദരിക്കും അകമഴിഞ്ഞ നന്ദി!

വീണ്ടും അക്ഷയ കേന്ദ്രം.

സഹോദരി ഫോറം വാങ്ങി നോക്കി. 'ങാ, ഇതു കുഴപ്പമില്ല. ശരിയാക്കാം. കാത്തിരിക്കൂ, വിളിക്കാം.' ഏകദേശം അര മണിക്കൂർ കഴിഞ്ഞപ്പോൾ വിളിച്ചു.

വീണ്ടും മറ്റൊരു ഫോറം പൂരിപ്പിക്കൽ, ഫോട്ടോ എടുക്കൽ, കണ്ണുകളുടെയും, വിരലുകളുടെയും സ്കാനിങ്, എല്ലാം ചെയ്തു. നൂറു രൂപ ഫീസ് അടച്ചു. പോന്നു.

രണ്ടാഴ്ച കഴിഞ്ഞാൽ ആധാർ കാർഡ് കിട്ടും.

കാത്തിരിക്കുന്നു.

- - - - - - - - - - -

ഓഫീസുകളുടെയും ഓഫീസർമാരുടെയും പേരെഴുതാത്തത് മനപ്പൂർവ്വമാണ്. അവർക്ക് ഇഷ്ടമാകുമോ എന്നറിയില്ലല്ലൊ.