2023, ജൂലൈ 14, വെള്ളിയാഴ്‌ച

അതിഥി ദേവോ ഭവ

22 06 2023

അതിഥികൾ - 'തിഥി' ഇല്ലാതെ വരുന്നവർ.

മുൻകൂട്ടി പറയാതെ വരുന്നവർ.

അതു പണ്ട്.

ഇപ്പോൾ എല്ലാരും വിളിച്ചിട്ടേ വരൂ.

അതിഥികൾ വന്നാൽ സന്തോഷം.

ചിലപ്പോൾ ഭയം. 

അത്തരം ഒരതിഥിക്കഥ.

കിടപ്പുമുറികളിൽ തറ ലെവലിൽ ചെറിയ ലൈറ്റുകൾ.

മൂന്നു ചെറിയ LED ബൾബുകൾ.

എന്തിനാ മൂന്നു ബൾബുകൾ? ഇത്രയും വെളിച്ചം വേണോ?

ഇന്നു മനസ്സിലായി, ' വേണം'.

രാവിലെ നാലേമുക്കാലിന്‌ ഉണർന്നു.

അസ്വാഭാവികമായ എന്തോ ഒന്ന് കട്ടിലിൻറെ ചുവട്ടിൽ.

ഇതെന്താ?

ലൈറ്റ് ഇട്ടപ്പോൾ കണ്ടു.

കട്ടിലിൻറെ കാലുകളോടു ചേർന്ന്.

ആറടിയോളം നീളം, ചെറുവിരലിൻറെയത്ര വണ്ണം,

ദേഹം ചുറ്റി നിറയെ വരകൾ.

ശംഖുവരയൻ. (അല്ലേ?)

വെള്ളിക്കെട്ടൻ എന്നും പറയുമത്രെ.

ജനാലപ്പാളികളൊക്കെ തുറന്നിട്ടു.

സ്നേഹപൂർവ്വം പറഞ്ഞു, 'ഒന്നു വെളിയിൽ പോകൂ'.

രക്ഷയില്ല.

കേട്ട ഭാവമില്ല.

കേൾവിയില്ല ന്നൊക്കെ കേട്ടിട്ടുണ്ട്. ശരിയായിരിക്കും.

ടൈലിൽ ഇഴയാൻ ബുദ്ധിമുട്ട്.

സാവധാനം കട്ടിലിൻറെ കാലിലേക്കു കയറി.

അവിടെ ചുറ്റിപ്പിണഞ്ഞു കിടന്നു.

എത്ര പറഞ്ഞിട്ടും ഒച്ച വച്ചിട്ടും വെളിയിൽ പോകാൻ കൂട്ടാക്കിയില്ല.

തീരെ അനുസരണയില്ല.

വളർത്തുദോഷം (കടപ്പാട്: സീരിയലുകളിലെ സംഭാഷണം).

അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ.

പുറത്തുപോയി ഒരു PVC പൈപ്പ് എടുത്തുകൊണ്ടു വന്നു.

സാവധാനം തോണ്ടി ജനലിൽ കൂടി വെളിയിൽ ഇടാൻ ശ്രമിച്ചു.

ആദ്യമൊക്കെ അവൻ(ൾ) അൽപ്പം നീരസം പ്രകടിപ്പിച്ചു.

അതോ സങ്കടമായിരുന്നോ?

എന്നെ വെളിയിൽ കളയല്ലേ എന്നു കെഞ്ചുകയായിരുന്നോ?

എന്തായാലും ഒടുവിൽ ഈയുള്ളവൻ വിജയിച്ചു.

ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ പിറകിലെ വാതിലിനു സമീപം ചുരുണ്ടു കൂടി കിടക്കുന്നു.

പാലു വാങ്ങി വന്നിട്ടാകാം കുശലം ചോദിക്കൽ.

അപ്പോഴേക്കും മ്മടെ സൂർത്തിനു മ്മിണി ഉശിരു വച്ചു.

ഗ്രില്ലു വാതിലിൻറെ മുകളിൽ കയറിക്കൂടിയിരുന്നു.

ധ്യാനത്തിലാണോ ന്നു സംശം.

അല്ലായിരിക്കും.

വീണ്ടും PVC പൈപ്പു തന്നെ ശരണം.

ശല്യം സഹിക്കാതായപ്പോൾ സാവധാനം മുറ്റത്തെ കാഴ്ചകളൊക്കെ കണ്ട് ഇഴഞ്ഞു നീങ്ങി.

മഴവെള്ളം പോകാൻ വച്ചിരിക്കുന്ന പൈപ്പിലൂടെ പറമ്പിലേക്കിറങ്ങി.

ചെടികൾക്കുള്ളിൽ ഒളിച്ചു.

‘ഇനി വന്നേക്കരുത്, ട്ടോ,’ന്നൊരു മുന്നറിയിപ്പോടെ അവനെ യാത്രയാക്കി.

ചില അതിഥികൾ അങ്ങനെയാ, ഇനി വരല്ലേന്നു പ്രാർത്ഥിച്ചു പോകും.

ചിലപ്പോഴൊക്കെ 'അതിഥി അസുരോ ഭവ', ല്ലേ?


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ