പ്രമേഹമുണ്ട്.
ഒരു മണിക്കൂറെങ്കിലും നടക്കണം.
മിക്ക ദിവസങ്ങളിലും നടക്കാറുണ്ട്.
ഇന്നു തിരിച്ചു വന്നത് കവലയിൽ കൂടി.
കുഞ്ഞൻറെ ചായക്കട.
ഒരു ചായ കുടിക്കാം.
പത്രവും നോക്കാം.
"കുഞ്ഞാ, എത്തീ, ട്ടോ!"
'കടുപ്പത്തിൽ ഒരു വിത്തൗട്ട് ചായ' എന്നു പറയണ്ട.
അതയാൾക്കറിയാം.
"ഓ!"
മേശപ്പുറത്ത് പത്രം.
വെറുതെ മറിച്ചു നോക്കി.
ചായ കുടിച്ചുകൊണ്ടിരുന്നപ്പോൾ കണ്ടു,
വാഴക്കുല.
വാഴക്കുല കണ്ടതും ചിന്തകളുടെ ഒരു വേലിയേറ്റം.
ഉച്ചക്ക് ഊണു കഴിഞ്ഞാൽ ഒരു പഴം.
വൈകീട്ട് ചായയ്ക്കൊപ്പം രണ്ടു പഴം.
അത്താഴത്തിനു ശേഷം ഒരു പഴം.
പിന്നെ മടിച്ചില്ല.
"ഈ കുലയ്ക്കെന്താ വില?"
"കുല മുഴുവനും?" കുഞ്ഞനു വിശ്വാസം
വന്നില്ല.
"ഉം."
"......"
പൈസ കൊടുത്തു.
കുലയുമായി പോന്നു.
വഴിക്ക് ചില പരിചയക്കാരെ കണ്ടു.
കുല മുഴുവനായും വാങ്ങിച്ചതിൽ അത്ഭുതം.
ഉച്ചയൂണു കഴിഞ്ഞ് ഒരു മയക്കം പതിവുണ്ട്.
ഇടക്കെന്തോ ശബ്ധം കേട്ടുണർന്നു.
സ്വപ്നമായിരുന്നോ?
അല്ല, ശരിക്കും എന്തോ ശബ്ധം കേൾക്കുന്നുണ്ട്.
ആരോ വിളിച്ചു കൂവുന്നതുപോലെ.
എന്താണെന്നറിയാൻ വെളിയിലിറങ്ങി നോക്കി.
ഒരു പത്തമ്പതു പേർ.
കാറിക്കൂവിക്കൊണ്ടു വരുന്നു.
ഈശ്വരാ, അവർ നേരെ ഇങ്ങോട്ടാണല്ലോ വരുന്നത്!
ചിലർ വിളിച്ചു പറയുന്നു:
"വൈലോപ്പിള്ളീടെ വാഴക്കുലയെ
കവർന്നെടുത്തൊരു നമ്പൂരീ
ബ്രാഹ്മിൻസ് ഹെജിമണി ഞങ്ങൾ തകർക്കും
നിന്നെപ്പിന്നെ കണ്ടോളാം."
ഉടൻ മറ്റു ചിലർ:
"ചങ്ങമ്പുഴയുടെ വാഴക്കുലയെ
മോഷ്ടിച്ചില്ലേ വൈലോപ്പിള്ളീ
തിരിച്ചു പൊക്കോ മിണ്ടാതുടനെ,
അല്ലേ കാര്യം വഷളാകും."
കണ്ണു തള്ളി.
ചെവി ചുവന്നു.
മൂക്കു വിറച്ചു.
മുട്ടുകൾ കൂട്ടിയിടിച്ചു.
മുണ്ടു നനഞ്ഞോ?
മുറ്റത്തെത്തി അവർ രണ്ടായി പിരിഞ്ഞു.
ഇടതുവശത്തു വൈലോപ്പിള്ളി,
വലതുവശത്തു ചങ്ങമ്പുഴ.
തളർന്നു താഴെയിരുന്നു.
വിറച്ചു വിറച്ചു ചോദിച്ചു?
"ആരാ? എന്താ? എന്തിനാ?"
വൈലോപ്പിള്ളി: "എൻറെ വാഴക്കുല താൻ മോഷ്ടിച്ചില്ലേ?"
ചങ്ങമ്പുഴ: "എൻറെ വാഴക്കുല നിങ്ങളല്ലേ
മോഷ്ടിച്ചത്?"
വീണ്ടും മുദ്രാവാക്യം തുടങ്ങി:
"വൈലോപ്പിള്ളീടെ ..."
"ചങ്ങമ്പുഴയുടെ ..."
കാര്യം പറഞ്ഞു മനസ്സിലാക്കാൻ ആവോളം ശ്രമിച്ചു.
ഒക്കെ വെറുതെ.
ആർക്കും കേൾക്കേണ്ട.
പിരിഞ്ഞു പോകാൻ തയ്യാറുമല്ല.
വൈലോപ്പിള്ളിക്ക് വാഴക്കുല വേണം.
ചങ്ങമ്പുഴയ്ക്കും വാഴക്കുല വേണം.
സഹി കെട്ടു.
മോഹിച്ചു വാങ്ങിയ വാഴക്കുല.
അവരുടെ നടുവിലേക്ക് എറിഞ്ഞു.
ശർക്കരയിൽ ഉറുമ്പെന്നതുപോലെ
എല്ലാവരും കുലയുടെ മുകളിൽ.
ഒരു മൂന്നു മിനിറ്റ് യുദ്ധം.
പിന്നെ എല്ലാം ശാന്തം.
മുറ്റത്ത് ഒറ്റയാളില്ല.
ചവിട്ടിയരച്ച പഴത്തൊലികൾ.
ഒരു പാവം വാഴക്കുലയുടെ അസ്ഥിപഞ്ജരവും.
ഇനി ഉച്ചമയക്കം പൂർത്തിയാക്കാം.