24 01 23
നല്ല വിശപ്പ്.
ഒരു മസാലദോശ കഴിച്ചാലോ?
നഗരം മുഴുവൻ നിരനിരയായി പ്യൂർ വെജിറ്റേറിയൻ ഹോട്ടൽ.
അത്ഭുതം തോന്നി.
ഈ മറിമായം എങ്ങനെ സംഭവിച്ചു?
മുമ്പൊരിക്കൽ ഇവിടെ ഒരു വെജിറ്റേറിയൻ ഹോട്ടലിനു വേണ്ടി എത്രയാ അലഞ്ഞത്!
നല്ല വൃത്തിയും വെടിപ്പുമുള്ള ഒരു ഹോട്ടലിൽ കയറി.
വെയിറ്റർ വന്നപ്പോൾ അൽപ്പം ഗമയിൽ: "ങും, എന്തൊക്കെയാ ഉള്ളത്?"
"മസാലദോശ, പ്ലെയിൻ ദോശ, ഊത്തപ്പം, നെയ് റോസ്റ്റ് ... " ഒരഞ്ചു
മിനിറ്റ് ഒഴുകിക്കൊണ്ടിരുന്നു.
ഇതെന്താ വയറിളക്കമോ? മനസ്സിൽ ചോദിച്ചു.
"ഒരു മസാല ദോശ."
"ഒരു മസാലേയ്", അയാൾ അടുക്കളയിലേക്കു നോക്കി വിളിച്ചു പറഞ്ഞു.
ഒരഞ്ചു മിനിറ്റ്, അത്രയേയെടുത്തുള്ളൂ, മസാലദോശ മേശപ്പുറത്ത്.
സാമ്പാറും ചട്ട്ണിയും കൂടി കണ്ടപ്പോഴേ വിശപ്പു കൂടിയപോലെ.
സാധാരണ ഗതിയിൽ പത്തോ പതിനഞ്ചോ മിനിറ്റുകൾ എടുക്കാറുണ്ട്.
ഹോട്ടലുകൾ എല്ലാം കൂടുതൽ കാര്യക്ഷമമായിട്ടുണ്ടെന്നു തോന്നുന്നു.
അതേതായാലും നന്നായി.
മസാലദോശ മലർക്കെ തുറന്നു വയ്ക്കും, പിന്നീട് ചട്ട്ണിയും സാമ്പാറും മസാലയും
കൂട്ടി കഴിക്കും, അങ്ങനെയാണു പതിവ്.
ങേ? ഈ മസാല എന്താ ഇങ്ങനെ?
സ്പൂണുകൊണ്ട് ഉരുളക്കിഴങ്ങ് ഒന്നു മറിച്ചിട്ടു.
പുതിയ നിറം, പുതിയ ആകൃതി.
ഇതെന്താ ഉരുളക്കിഴങ്ങ് മുഴുവനായി വേവിച്ചതോ?
വെയിറ്ററെ വിളിച്ചു.
ഇതെന്താ ഈ ഉരുളക്കിഴങ്ങ് ഇങ്ങനെ?
അയാളെന്നെ അടിമുടി ഒന്നു നോക്കി.
"അപ്പോ സാറൊന്നുമറിഞ്ഞില്ലേ?"
"എന്ത്?"
"ഇന്നത്തെ പത്രം കണ്ടില്ലേ?"
"ഇല്ല."
യാത്രക്കിടയിൽ അതിനുള്ള സമയം കിട്ടിയിരുന്നില്ല.
പക്ഷേ മസാലദോശയും പത്രവുമായി എന്തു ബന്ധം?
അയാൾ പത്രം കൊണ്ടു വച്ചിട്ടു പോയി.
പത്രം നിവർത്തി.
ആദ്യ പേജിൽ വഴുതനങ്ങാ അക്ഷരത്തിൽ അച്ചു നിരത്തിയിരിക്കുന്നു.
ഇന്ത്യൻ ഭരണഘടന സംരക്ഷിക്കുന്നതിനു വേണ്ടി ഇന്നു മുതൽ എല്ലാ പ്യൂർ വെജിറ്റേറിയൻ
ഹോട്ടലുകളും മസാല ദോശയിൽ ഉരുളക്കിഴക്കിഴങ്ങിനു പകരം ചിക്കൻ കൊടുക്കേണ്ടതാണ്: ഭക്ഷ്യമന്ത്രി.
തീരുമാനം ക്യാബിനറ്റ് മന്ത്രിയുടെ പദവിയിൽ സർക്കാർ നിയമിച്ച പുതിയ ഉപദേശകൻറെ
നിർദ്ദേശപ്രകാരം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ