23 01 2023
നാറാണത്തു ഭ്രാന്തൻ ഒരിക്കൽ ജ്യേഷ്ഠനായ മേഴത്തോൾ അഗ്നിഹോത്രിയെ കാണാൻ പോയി.
ഭൃത്യൻ: “അദ്ദേഹം ആദിത്യപൂജ ചെയ്യുന്നു.”
കുറച്ചു കഴിഞ്ഞപ്പോൾ, “ദേവീപൂജ ചെയ്യുന്നു.”
പിന്നെ, “ശിവപൂജ.”
ഓരോ പൂജക്കും നാറാണത്തു ഭ്രാന്തൻ മുറ്റത്ത് ഓരോ കുഴി കുഴിക്കും.
അഗ്നിഹോത്രി പൂജ കഴിഞ്ഞു
വന്നപ്പോൾ മുറ്റം നിറയെ കുഴികൾ.
"ഇതെന്താ
ഇത്രമാത്രം കുഴികൾ?"
നാറാണത്തു ഭ്രാന്തൻ
ചിരിച്ചു.
"ഇത്രയും
കുഴികൾ കുഴിച്ച സമയത്ത് ഒരു കുഴി ആഴത്തിൽ കുഴിച്ചിരുന്നെങ്കിൽ ഒരു പക്ഷെ വെള്ളം
കണ്ടേനെ."
അനേകം ഈശ്വരന്മാരെ ഭജിക്കുന്നതിനു പകരം ഒരു ഈശ്വരനെ
മനസ്സിരുത്തി ഭജിച്ചിരുന്നെങ്കിൽ ഫലം കാണുമായിരുന്നു എന്നു വ്യംഗരൂപേണ പറയുകയായിരുന്നു അദ്ദേഹം.
ഇതെന്താ ഇപ്പോൾ
ഇങ്ങനെയൊരു കഥ?
പറയാം.
മലയാളത്തിൽ ശ്ലോകങ്ങൾ, കവിതകൾ, ഗദ്യകവിതകൾ,
കഥകൾ, ഓർമ്മക്കുറിപ്പുകൾ, മറ്റു കുറിപ്പുകൾ.
ഇംഗ്ളീഷിൽ കവിതകൾ,
കഥകൾ, ഓർമ്മക്കുറിപ്പുകൾ, കുറിപ്പുകൾ.
ഒരു ലക്കും ലഗാനുമില്ലാത്ത പ്രയാണം.
എന്നാൽ വല്ല പ്രയോജനവുമുണ്ടോ?
അതൊട്ടില്ലതാനും.
ചുരുക്കത്തിൽ ഒരു മേഴത്തോൾ അഗ്നിഹോത്രി!
വെളിപാടിൻറെ പുസ്തകം തുറന്നു.
നാറാണത്തു ഭ്രാന്തനാകാൻ തീരുമാനിച്ചു.
ഇനി ഒരു കുഴി മാത്രം കുഴിയ്ക്കുക, വെള്ളം കിട്ടുന്നതു വരെ.
ശ്ലോകങ്ങൾക്കും കവിതകൾക്കും തൽക്കാലം വിട.
എഴുതിയാൽ പലപ്പോഴും തൃപ്തി വരാറില്ല.
ഇനി കുറെ നാളത്തേക്ക് ഗദ്യം മാത്രം.
കുറിക്കാൻ കവിതയെക്കാൾ എളുപ്പം.
മാത്രമല്ല, ഇംഗ്ളീഷിലേക്കു പരിഭാഷ ചെയ്യാം.
മലയാളം അറിയാത്ത കുറെ സുഹൃത്തുക്കളുണ്ട്.
അവരേയും ഇടക്കൊക്കെ ശല്യപ്പെടുത്താം.
എങ്ങനെ വരുമെന്നു നോക്കാമല്ലോ.
------------------
നൂലിൽക്കെട്ടിയ കങ്കണം
വൃത്തത്തിൽ ചുറ്റിയെങ്കിലോ
നിശ്ചയം ജലമുണ്ടെന്ന-
തല്ലോ ജ്ഞാനികൾ ചൊൽവതും.
ഞാനുണ്ടാക്കിയ ഗർത്തങ്ങൾ
ചൊന്നതെല്ലാമെയൊന്നുതാൻ
"നിസ്സംശയം കുഴിച്ചോളൂ
തോയലഭ്യത നിശ്ചയം."
എങ്കിലെന്താദ്യഗർത്തത്തിൽ
വെള്ളം കാണട്ടെ കൂട്ടരേ
ജീവിതം പിന്നെയുണ്ടെങ്കിൽ
അപ്പൊളെല്ലാം കുഴിച്ചിടാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ