ഡും, ഡും ...
“വന്നോളൂ.”
...
“ഇരിക്ക്യാ. പറയ്യാ.”
“ജ്യോത്സ്യൻ ... ?”
“അതെ ഞാൻ തന്നെ. പറഞ്ഞോളൂ. ന്തു വേണം?”
“സമയം കുറിക്കണം.”
“ആവാല്ലോ. ന്തിനുള്ള സമയാ?”
“അത് ... അത് ... ... ...”
“പറയൂ, ന്തിനാ മടിക്കണേ? വിവാഹം? ഗൃഹപ്രവേശം? ...”
“അതൊന്നുമല്ല.”
“പിന്നെ?”
“ഒരു മുഖപുസ്തകസുഹൃത്തിനെ സൗഹൃദവലയത്തീന്നു മാറ്റണം.”
“ങേ? തെന്താപ്പാ? അതിനിപ്പോ, നല്ല സമയോക്കെ നോക്കണോ? അങ്ങ്ട് നീക്ക്വാ,
അത്രന്നെ.”
“അതല്ല, നേരിട്ടു പരിചയമില്ലെങ്കിലും ഏറെ ബഹുമാനിക്കുന്ന ഒരാളാണ് ഇദ്ദ്യം.”
“ങാ, അതുവ്വോ, ന്നാ പിന്നെ എന്തിനാ മാറ്റണേ?”
“അത് ... ഈയുള്ളോൻറെ ഒരു പോസ്റ്റിന് അദ്ദ്യം ഒരു കമന്റ് ഇട്ടു. ...”
“ദാ പ്പം നന്നായെ. അതിനിപ്പോ അദ്ദ്യത്തെ മാറ്റണോ? കമന്റൊക്കെ എല്ലാരും
ഇടുന്നതല്ലേ? ഞാനും ഇടാറ്ണ്ടല്ലോ ഇടയ്ക്കൊക്കെ.”
“അതല്ല. അദ്ദ്യം കമൻറ് ഇട്ടപ്പോൾ ഈയുള്ളോൻറെ പേരും അതിൽ വന്നു.”
“വരൂല്ലോ. അപ്പാല്ലേ ങ്ങക്കു അറീപ്പ് കിട്ടണേ?”
“അതെ. അതിനൊന്നും കുഴപ്പമില്ല.”
“പിന്നെന്തിനാ കുഴപ്പം?”
“സ്വന്തം കമന്റിൽ അദ്ദ്യം അസാരം രാഷ്ട്രീയം കലർത്തി.”
“അതിനെന്താ. അദ്ദ്യത്തിൻറെ അഭിപ്രായം പിന്നെ വേറെ ആരെങ്കിലും പറയ്വോ?”
“അതല്ല, ആ കമന്റിൽ ഈയുള്ളോൻറെ രാഷ്ട്രീയ നിലപാട് അദ്ദേഹം വിളംബരം ചെയ്തിരിക്കുന്നു.”
“ങ്ഹേ, അതെങ്ങനെ? തമ്മിൽ അറീല്ലാന്നല്ലേ ങ്ങ മുമ്പു പറഞ്ഞെ?”
“അതെ, തമ്മിൽ അറീല്ല. അദ്ദ്യം ഊഹിച്ചെടുത്തിട്ട് അതങ്ങട് കാച്ചി! അത്രന്നെ.”
“ങും, ങ്ങടെ നിലപാടിന് എതിരായിട്ടുള്ള നിലപാട് അദ്ദ്യം എടുത്തു, അത്
ങ്ങക്ക് പിടിച്ചില്ല. അപ്പ അതാണു കാര്യം.”
“അതല്ല കാര്യം.”
“ഹ, പിന്നെന്താച്ചാൽ പറഞ്ഞു തൊലയ്ക്കൂ, ഹേ. നിക്കു വേറേം പണീണ്ടേ.”
“നിക്കങ്ങനെ ഒരു പാർട്ടിയോടും പ്രത്യേക മമതയോ വിരോധമോ ഇല്ലെന്ന് അദ്ദ്യത്തോടു
പറഞ്ഞു.”
“പറഞ്ഞൂച്ചാ, കമന്റായി?”
“തന്നെ. ഇക്കാര്യം പറഞ്ഞിട്ടുള്ള ഒരു ബ്ലോഗ് പോസ്റ്റിൻറെ ചങ്ങലക്കണ്ണീം
അയച്ചുകൊടുത്തു.”
“ന്നിട്ട്?”
“ന്നിട്ടെന്താ, ആദ്യത്തെ ആ കമൻറ് അദ്ദ്യം അതേപടി പകർത്തീട്ട് സ്വന്തം
ഭിത്തിയിൽ ഒട്ടിച്ചു.”
“ന്നിട്ട്?”
“അതിൽ ഈയുള്ളോൻറെ പേരും ണ്ടേ.”
“ഹ, അതിനിപ്പോ ന്താ? അതത്ര വല്ല്യ തെറ്റാ? അതങ്ങട് മായ്ക്കാൻ പറഞ്ഞാ
പോരേ? അതിന് അദ്ദ്യത്തെ ഒഴിവാക്കണോ?”
“പറഞ്ഞൂ, അതന്യാ ആദ്യം ചെയ്തെ.”
“ന്നിട്ട്?”
“അദ്ദ്യം അതു കണ്ടൂന്നു നടിക്കൂം കൂടി ണ്ടായില്ല.”
“അതിപ്പോ, അദ്ദ്യം വല്ല കടയിലോ, അമ്പലത്തിലോ ഒക്കെ പോയിരിക്കും. ത്തിരി
സമയം കൊടുക്ക്വാ, അദ്ദ്യം മായ്ക്കും. ത്ര ക്ഷമീല്ലാണ്ടായാലോ?”
“സമയം കൊടുത്തു.”
“എത്ര? ഒരു മണിക്കൂർ? രണ്ടു മണിക്കൂർ?”
“രണ്ടീസം മുഴുവൻ കൊടുത്തു.”
“രണ്ടീസോ?”
“ങാ, മിനിഞ്ഞാന്നു വൈകീട്ടത്തെ കാര്യാണേ.”
“ങും. ന്നിട്ട് ഇതുവരെ മായ്ച്ചില്ലേ?”
“ഇല്ലാന്നേ. മാത്രല്ല, ഒരു മറുപടീം കൂടി തന്നിട്ടില്ല.”
“ങാ, പ്പ പ്പിന്നെ ... ങ്ങളു പറഞ്ഞപോലെ ചെയ്യാ, ല്ലേ?”
“അതെ, അതിനാ പ്പ വന്നെ.”
“അതിനിപ്പ നല്ല സമയം നോക്കാനുണ്ടോ?”
“അതല്ല. അദ്ദ്യത്തിന് ത്തിരി സമയം കൂടി കൊടുക്കാന്നു നിരീച്ചു.”
“ങും, ഒരവസാന ശ്രമം, ല്ലേ?”
“ങാ.”
“ആട്ടെ, ങ്ങള് അദ്ദ്യത്തെ മാറ്റിയാ അദ്ദ്യത്തിനെന്താ നഷ്ടം?”
“അദ്ദ്യത്തിന് ഒരു നഷ്ടോം ല്ല്യ.”
“ങ്ങക്കോ?”
“അദ്ദ്യത്തിൻറെ കവിതകൾ വായിക്കണത് ഇഷ്ടാ. അതു പറ്റില്ലല്ലോ. അങ്ങനെ
ഒരൂട്ടം സങ്കടം ണ്ട്.”
“ആട്ടെ, ങ്ങള് മുമ്പ് എത്ര പേരെ ഇതുപോലെ ങ്ങടെ വലയത്തീന്നു നീക്കീട്ട്ണ്ട്?”
“ഒരാളെ ... ഒരൊറ്റയാളെ.”
“അയിന് സമയം നോക്കീർന്നോ?”
“ല്ല്യ. അത്, അദ്ദ്യം അസഭ്യമായ ചില പോസ്റ്റുകൾ ഇട്ടേ. അപ്പ നല്ല ദേഷ്യം
വന്നു. അങ്ങട് നീക്കി, ത്ര ന്നെ.”
“ങും. ശരി, ന്നാ കവടി നിരത്താം. ന്താ?”
“ഓ.”
“ദാ നോക്കൂ. കവടി പറേണു, ഇന്നു വൈകീട്ടു വരെ സമയം കൊടുക്കാൻ. അപ്പഴല്ലേ
രണ്ടീസം പൂർത്തിയാകുള്ളൂ?”
“ങാ, അഞ്ചരക്ക്.”
“അതന്നെ. അഞ്ചരക്ക്. അഞ്ചരക്ക് നീക്കിക്കോളൂ. എല്ലാം നന്നായി വരും.”
“ശരി, ജ്യോത്സരേ, അങ്ങനേന്നെ ചെയ്യാം. വൈകീട്ട് അഞ്ചരക്ക്.”
“ആയിക്കോളൂ.”
“ജ്യോത്സ്യരേ ദാ, ദക്ഷിണ.”
“ഹേയ്, ഇതിനു ദക്ഷിണേ? ന്നും വേണ്ട. ങ്ങള് ൻറെ ഫ്രണ്ട് ആയാ മതി.”
“ശരി, അപ്പോ കാണാം.”
“ഓ, ആയ്ക്കോട്ടെ.”